2015 ജനുവരി 24, ശനിയാഴ്‌ച

കേരള കോണ്‍ഗ്രസ്സില്‍ കുടുംബവാഴ്ച നടപ്പാകില്ല-പി.സി.ജോര്‍ജ്‌

തിരുവല്ല: കേരള കോണ്‍ഗ്രസ്സില്‍(എം) കുടുംബവാഴ്ച നടപ്പാകില്ലെന്ന് ചീഫ് വിപ്പും പാര്‍ട്ടി വൈസ് ചെയര്‍മാനുമായ പി.സി.ജോര്‍ജ്. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ജൂനിയറായ ജോസ് കെ.മാണി മന്ത്രിസ്ഥാനത്തേക്കോ,പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്കോ തത്കാലം എത്തേണ്ട സാഹചര്യമില്ല. ബാര്‍കോഴ വിവാദത്തില്‍പ്പെട്ട മന്ത്രി കെ.എം.മാണി രാജിവച്ച് മകനെ പകരം സ്ഥാനത്തിരുത്തുമെന്നതരത്തില്‍ വരുന്ന വാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പി.സി.ജോര്‍ജ്. ഇത്തരത്തിലൊരു ചര്‍ച്ച പാര്‍ട്ടിയില്‍ ഉയര്‍ന്നു വന്നിട്ടില്ല. 

മാണി രാജിവയ്‌ക്കേണ്ട സാഹചര്യം നിലവിലില്ല. മുതിര്‍ന്ന നേതാക്കളെ മറികടന്ന് ജോസ് കെ.മാണിയെ മന്ത്രിയാക്കാന്‍ നീക്കമുണ്ടായാല്‍ താന്‍ എതിര്‍ക്കും. ഈ മന്ത്രിസഭയില്‍ അംഗമാകാനില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ വികാരമായ കെ.എം.മാണിക്കെതിരെ ഉയര്‍ന്ന ആരോപണം അണികളില്‍ ദുഃഖം ഉണ്ടാക്കിയിട്ടുണ്ട്. തിരുവല്ലയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എം.മാണിയോട് ഇപ്പോള്‍ രാജി ആവശ്യപ്പെടുന്നത് മാന്യതക്കും ധാര്‍മ്മികതയ്ക്കും ചേര്‍ന്നതല്ലെന്ന് പി.സി.ജോര്‍ജ് കോട്ടയത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. കോടതിയില്‍നിന്ന് എന്തെങ്കിലും പരാമര്‍ശമുണ്ടായാല്‍ രാജിയാകാം. അതില്‍ ധാര്‍മ്മികതയുണ്ട്. ബാര്‍ കോഴ വിഷയം പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചതായും ജോര്‍ജ് പറഞ്ഞു. ബിജു രമേശിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പി.സി.ജോര്‍ജ് രൂക്ഷമായാണ് പ്രതികരിച്ചത്. 40 വര്‍ഷം മുമ്പ് ഒന്നുമല്ലായിരുന്ന കുടുംബമാണ് ബിജു രമേശിന്റേത്. ഇവിടെവരെ എത്തിയത് എങ്ങനെയാണെന്ന് എല്ലാവര്‍ക്കുമറിയാം -പി.സി.ജോര്‍ജ് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല: