2015 ജനുവരി 30, വെള്ളിയാഴ്‌ച

ചരിത്രം മാറുന്നു, ശ്രീലങ്കയുടെ ചീഫ് ജസ്റ്റിസായി തമിഴ് വംശജന്‍


 charithram marunnu, shreelangkayude cheeph jastisayi thamizh

കൊളംബോ • ശ്രീലങ്ക സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി തമിഴ് വംശജന്‍ ജസ്റ്റിസ് കനകസഭാപതി ശ്രീപവന്‍ നിയമിതനായി. ശിരാനി ബന്ദാരനായകെ വിരമിച്ചതിനെത്തുടര്‍ന്നു ശ്രീപവന്‍ ഇന്നു ചുമതലയേല്‍ക്കും. ലങ്കയുടെ ചരിത്രത്തില്‍ തമിഴ് വംശജനായ രണ്ടാമത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാണു ശ്രീപവന്‍. 1984-88 കാലയളവില്‍ ചീഫ് ജസ്റ്റിസായിരുന്ന സുപ്പയ്‌യ ശര്‍വാനന്ദയാണ് ആദ്യത്തെയാള്‍. മുന്‍ പ്രസിഡന്‍റ് മഹിന്ദ രാജപക്ഷെ പുറത്താക്കിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ശിരാനി ബന്ദാരനായകെയെ പുതിയ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തല്‍സ്ഥാനത്തു വീണ്ടും നിയമിച്ചിരുന്നു. വിവാദമായ ഇംപീച്ച്‌മെന്‍റ് നടപടികളിലൂടെ ശിരാനിയെ രാജപക്ഷെ പുറത്താക്കിയതു നിയമവിരുദ്ധമാണെന്നു ബോധ്യപ്പെടുത്താനും അവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനുമായിരുന്നു ഈ നടപടി. ഇതേസമയം, ചീഫ് ജസ്റ്റിസ് പദവിയില്‍ ശിരാനി തുടരുന്നതിനോടു പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ പാര്‍ട്ടിക്ക് (യുഎന്‍പി) താല്‍പര്യമുണ്ടായിരുന്നില്ല. രാജപക്ഷെ കൊണ്ടുവന്ന വിവാദമായ പതിനെട്ടാം ഭേദഗതിക്കു നിയമസാധുത നല്‍കി വിധി പുറപ്പെടുവിച്ചതു ശിരാനി ആയിരുന്നു. ഇതാണു യുഎന്‍പിയുടെഎതിര്‍പ്പിനു കാരണം. ചീഫ് ജസ്റ്റിസായി വീണ്ടും നിയമനം ലഭിച്ചു ബുധനാഴ്ച അധികാരമേറ്റ ശിരാനി ഇന്നലെ സ്ഥാനമൊഴിഞ്ഞു. ലങ്കയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസാണു ശിരാനി. ശ്രീപവന്‍: നിയമനത്തിനു മുന്‍പേ 'ചീഫ് ജസ്റ്റിസ് കൊളംബോ • നീതിപീഠത്തിലെ പരമോന്നത പദവിയില്‍ എത്തുന്നതിനു മുന്‍പുതന്നെ ആ ചുമതല നിര്‍വഹിക്കാന്‍ അവസരം ലഭിച്ചയാളാണു ജസ്റ്റിസ് കനകസഭാപതി ശ്രീപവന്‍ (63). തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും സത്യപ്രതിജ്ഞ ചെയ്തതു ജസ്റ്റിസ് ശ്രീപവനു മുന്നിലാണ്. അന്നു ചീഫ് ജസ്റ്റിസ് പദവിയിലുണ്ടായിരുന്ന മോഹന്‍ പെരിസിനു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്‌യാന്‍ ഇരുവരും സന്നദ്ധരായില്ല. ശിരാനി ബന്ദാരനായകെയെ പുറത്താക്കി മോഹന്‍ പെരിസിനെ ചീഫ് ജസ്റ്റിസ് ആക്കിയതു നിയമപരമലെ്ലന്ന നിലപാടിനെത്തുടര്‍ന്നാണിത്. കഴിഞ്ഞ ദിവസം പെരിസിനെ പുറത്താക്കിയാണു ശിരാനിയെ പുനരവരോധിച്ചത്. സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണു ശ്രീപവന്‍.

അഭിപ്രായങ്ങളൊന്നുമില്ല: