2015 ജനുവരി 31, ശനിയാഴ്‌ച

ശോഭാസിററിയില്‍ ജീവനക്കാരനെ കാറിടിച്ചുകൊല്ലാന്‍ ശ്രമം; വ്യവസായി അറസ്‌ററില്‍


 

പേരാമംഗലം(തൃശ്ശൂര്‍): പുഴയ്ക്കല്‍ ശോഭാസിറ്റിയില്‍ സുരക്ഷാജീവനക്കാരനെ കാറിടിച്ച്‌ കൊല്ലന്‍ ശ്രമിച്ചതിന് വ്യവസായി അറസ്റ്റിലായി. മറ്റു ജീവനക്കാരെ മര്‍ദ്ദിച്ച ഇയാള്‍ ഓഫീസും തകര്‍ത്തു. പ്രായപൂര്‍ത്തിയാകാത്ത മകനെക്കൊണ്ട് ആഡംബരക്കാറായ ഫെരാരി ഓടിപ്പിച്ചതിന് നേരത്തെ കേസില്‍പ്പെട്ട വ്യവസായിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കിങ്സ് ഗ്രൂപ്പ് ഉടമയും റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ മുറ്റിച്ചൂര്‍ സ്വദേശി അടക്കാപറമ്ബില്‍ മുഹമ്മദ് നിഷാം (38) ആണ് ജീവനക്കാരന്‍ കണ്ടശ്ശാംകടവ് സ്വദേശി ചന്ദ്രബോസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസ് അമല ആസ്പത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ഇയാളുടെ വാരിയെല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. കൈക്കും മുറിവേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ നിഷാം താമസിക്കുന്ന ശോഭസിറ്റിക്കുമുന്നിലായിരുന്നു സംഭവം. ആഡംബരക്കാറായ ഹമ്മറില്‍ മദ്യപിച്ചെത്തിയ നിഷാം ശോഭാസിറ്റിക്കുള്ളില്‍ കടന്നശേഷം വാഹനം നിര്‍ത്തി സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു. ഇയാളെ എതിരിടാന്‍ ഭയന്ന ജീവനക്കാര്‍ ഇറങ്ങിയോടി. നിഷാം ഓഫീസ് തല്ലിത്തകര്‍ത്തു. ചന്ദ്രബോസിന്റെ ദേഹത്തേക്ക്ഇയാള്‍ വാഹനം ഓടിച്ചു കയറ്റാന്‍ ശ്രമിച്ചു. വാഹനംതട്ടി നിലത്തുവീണ ചന്ദ്രബോസിനെ മര്‍ദ്ദിച്ചു. അതിനുശേഷം നിഷാം ഭാര്യയെ മൊബൈലില്‍ വിളിച്ച്‌ മറ്റൊരു കാര്‍ വരുത്തി. ചന്ദ്രബോസിനെ ഈ കാറിലേക്ക് വലിച്ചിട്ട് സമുച്ചയത്തിന്റെ ഉള്ളിലേക്കു കൊണ്ടുപോയി. സ്വന്തം ഫ്‌ലാറ്റിനുമുന്നില്‍വച്ച്‌ ചന്ദ്രബോസിനെ വാഹനത്തില്‍നിന്ന് വലിച്ചുനിലത്തിട്ട് വീണ്ടും മര്‍ദ്ദിച്ചു. മറ്റു സുരക്ഷാജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. ആറ് വണ്ടി പോലീസെത്തിയാണ് ചന്ദ്രബോസിനെ രക്ഷിച്ച്‌ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ആഡംബരക്കാറുകളോട് ഭ്രമമുള്ള ഇയാള്‍ പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. വനിതാ എസ്.ഐ.യെ കാറിലിട്ടുപൂട്ടിയ കേസിലും ഇയാള്‍ പ്രതിയാണ്. പോലീസുകാരനെ ക്വട്ടേഷന്‍സംഘത്തെ ഉപയോഗിച്ച്‌ അക്രമിച്ചുവെന്നകേസും ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകനെക്കൊണ്ട് കാര്‍ ഓടിപ്പിച്ച്‌ ഇത് സൗഹൃദ സൈറ്റുകളില്‍ പോസ്റ്റ് ചെയ്തത് വലിയ വിവാദമായിരുന്നു. പേരാമംഗലം സി.ഐ. പി.സി. ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അഭിപ്രായങ്ങളൊന്നുമില്ല: