2015 ജനുവരി 31, ശനിയാഴ്‌ച

പൊതുമാപ്പ്: സൗദിയില്‍ പ്രവാസികള്‍ക്കും ആഹ്ലാദം


 

റിയാദ്: സൗദി അറേബ്യയില്‍ പുതിയ ഭരണാധികാരി സല്‍മാന്‍ രാജകുമാരന്റെ പ്രഖ്യാപനങ്ങള്‍ പ്രവാസികള്‍ക്കും ഏറെ ആഹ്ലാദം പകരുന്നു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും പൊതുമാപ്പ് പ്രഖ്യാപിച്ചത് മലയാളികളടക്കം സൗദിയിലെ ജയിലില്‍ കഴിയുന്ന നിരവധി പേര്‍ക്ക് പ്രയോജനപ്പെടും. തടവുകാരുടെ മേലുള്ള അഞ്ചുലക്ഷം റിയാല്‍ വരെയുള്ള പിഴകള്‍ ഒഴിവാക്കി നല്‍കാനും സാമ്ബത്തിക ബാധ്യതകളുടെ പേരില്‍ ജയിലുകളില്‍ കഴിയുന്നവരുടെ ബാധ്യതകള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി വീട്ടാനുമാണ് രാജകല്‍പന. പൊതുമാപ്പ് നടപ്പാക്കുന്നതോടെ നിരവധി തടവുകാര്‍ മോചിതരാകും. പൊതുമാപ്പില്‍ വിട്ടയക്കുന്ന വിദേശികളെ ഉടന്‍ നാടുകടത്തും. അതേസമയം മുമ്ബ് ഒരിക്കല്‍ പൊതുമാപ്പിലൂടെ മോചിതരായി വീണ്ടും കടക്കെണിയില്‍ കുടുങ്ങി ജയിലിലായവര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭ്യമാവില്ല. പൊതുമാപ്പ് ഊര്‍ജ്ജിതമായി നടപ്പാക്കി തടവുകാരെ മോചിപ്പിക്കാന്‍ സത്വരനടപടികള്‍ സ്വീകരിക്കുമെന്ന് സൗദി ജയില്‍ വകുപ്പ് മേധാവി മേജര്‍ ജനറല്‍ ഇബ്രാഹിം അല്‍ഹംസി വ്യക്തമാക്കി. തീര്‍ത്തും ജനപ്രിയമായ പ്രഖ്യാപനങ്ങളാണ് സല്‍മാന്‍രാജാവ് നടത്തിയിരിക്കുന്നത്. സര്‍ക്കാല്‍ ജീവനക്കാര്‍ക്കുംസ്‌റ്റൈപ്പന്റും ധനസഹായവും അധികമായി നല്‍കാനും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സാഹിത്യക്ലബ്ബുകള്‍ക്കും ഒരു കോടി റിയാല്‍ വീതം സഹായം നല്‍കും. സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ക്കും വന്‍ ധനസഹായങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പുതിയ രാജകല്‍പനകളില്‍ സൗദിയിലെ വിദേശികളും സ്വദേശികളും ഒരു പോലെ സന്തുഷ്ടരാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ രാജകല്‍പനകളെ അനുകൂലിച്ച്‌ ലക്ഷക്കണക്കിന് പ്രതികരണങ്ങളാണ് ഉണ്ടായത്. പുതിയ പ്രഖ്യാപനങ്ങളില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ തെരുവുകളില്‍ നിരവധി പേര്‍ തെരുവുകളിലിറങ്ങി.

അഭിപ്രായങ്ങളൊന്നുമില്ല: