2015 ജനുവരി 31, ശനിയാഴ്‌ച

എണ്ണവില 60 ശതമാനം കുറഞ്ഞിട്ടും വിമാനക്കമ്ബനികള്‍ ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നു


 

മസ്കത്ത്: എണ്ണവിലയില്‍ 60 ശതമാനം കുറവുണ്ടായിട്ടും വിമാനക്കമ്ബനികള്‍ ഇന്ധന സര്‍ചാര്‍ജുകള്‍ ഈടാക്കുന്നു. ആറു വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ വിലയില്‍ അസംസ്കൃത എണ്ണ എത്തിയിട്ടും ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നത് ഒഴിവാക്കാന്‍ വിമാനക്കമ്ബനികള്‍ തയാറായിട്ടില്ല. പല ഏഷ്യന്‍ വിമാനക്കമ്ബനികളും സര്‍ചാര്‍ജ് കുറച്ചിട്ടും ഇന്ത്യന്‍ വിമാനക്കമ്ബനികള്‍ കുറക്കാന്‍ തയാറായിട്ടില്ല. ആസ്ട്രേലിയന്‍ വിമാനക്കമ്ബനിയായ കണ്ടാസ് എയര്‍വേസ് കഴിഞ്ഞ ദിവസം ഇന്ധന സര്‍ചാര്‍ജ് കുറച്ചിരുന്നു. മലേഷ്യയുടെ എയര്‍ഏഷ്യ, ഫിലിപ്പൈന്‍ എയര്‍, ഫിലിപ്പീന്‍സിന്‍െറ സെബു എയര്‍ എന്നിവയും കഴിഞ്ഞ മാസം സര്‍ചാര്‍ജ് കുറച്ചിരുന്നു. ചൈന എയര്‍ലൈന്‍സ്, ഇവ എയര്‍ലൈന്‍സ് എന്നിവ അടുത്തിടെ ഇന്ധന ചാര്‍ജ് 40 ശതമാനം കുറച്ചിരുന്നു. വിമാന നിരക്ക് കുറയുന്നത് വിനോദസഞ്ചാര മേഖലക്ക് അനുഗ്രഹമാവുമെന്നതിലാണ് ചില വിമാനക്കമ്ബനികള്‍ നിരക്കുകള്‍ കുറക്കുന്നത്. എന്നാല്‍ വിമാനക്കമ്ബനികള്‍ ഇന്ധന ചാര്‍ജ് കുറച്ചെങ്കിലും അത് യാത്രക്കാര്‍ക്ക് ലഭിക്കുന്നില്ളെന്ന പരാതിയും ഉയരുന്നുണ്ട്. ഇതു സംബന്ധമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ആസ്ട്രേലിയന്‍ ഉപഭോക്തൃ കമീഷന്‍ അന്വേഷണംനടത്തുന്നുണ്ട്. ഇന്ധനവില കുറഞ്ഞതോടെ വിമാനക്കമ്ബനികളുടെ മൊത്തം ലാഭം അഞ്ച് ബില്യന്‍ ഡോളറില്‍നിന്ന് 25 ബില്യന്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ടെന്ന് അയാട്ട കണക്കാക്കുന്നു. എന്നാല്‍, ഒരു ബില്യന്‍ ഡോളര്‍ മുതല്‍ ഏഴു ബില്യന്‍ ഡോളര്‍ വരെ മാത്രമാണ് യാത്രക്കാര്‍ക്ക് ലഭിക്കുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. എണ്ണവില കുത്തനെ ഉയരാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് 2004 മുതലാണ് വിമാന നിരക്കിനൊപ്പം ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയത്. 2008 ലെ പ്രതിസന്ധി കാലത്ത് എണ്ണ വില വര്‍ധന വിമാനക്കമ്ബനികള്‍ക്ക് നഷ്ടമുണ്ടാക്കിയിരുന്നു. എന്നാല്‍, എണ്ണവില കുത്തനെ കുറഞ്ഞിട്ടും ഇത് കുറക്കാത്തതാണ് യാത്രക്കാര്‍ക്ക് സാമ്ബത്തിക നഷ്ടമുണ്ടാക്കുന്നത്.ഇന്ത്യന്‍ വിമാനക്കമ്ബനികള്‍ പലതും ഇന്ധന ചാര്‍ജുകള്‍ ഈടാക്കുന്നുണ്ട്. എയര്‍ ഇന്ത്യ എക്പ്രസ് വണ്‍വേക്ക് കുറഞ്ഞ നിരക്കായി 25 റിയാലാണ് അധിക നിരക്ക് ഈടാക്കുന്നത്. വിമാനത്താവളം ഉപയോഗിക്കുന്നതിനുള്ള സേവന നികുതിയാണ് ഇതില്‍ അഞ്ച് റിയാല്‍. ബാക്കി 20 റിയാലും വൈ.ക്യു എന്ന കോഡുള്ള ഇന്ധന സര്‍ചാര്‍ജ് ഇനത്തിലാണ് ഈടാക്കുന്നത്. ഇന്ധന നിരക്കുകളും വിമാനക്കമ്ബനികളുടെ പോക്കറ്റിലേക്കു തന്നെയാണ് പോവുന്നത്. എയര്‍പോര്‍ട്ട് സേവന നിരക്ക് മാത്രമാണ് അതാത് വിമാനത്താവളങ്ങള്‍ക്ക് നല്‍കേണ്ടിവരുന്നത്. മസ്കത്തില്‍നിന്ന് കോഴിക്കോട്ടേക്ക് 43 റിയാല്‍ നിരക്ക് ഈടാക്കുമ്ബോള്‍ 25 റിയാലും നികുതിയിനത്തിലാണ് പോവുന്നത്. റിട്ടേണ്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് 17.500 റിയാലാണ് നികുതി ഈടാക്കുന്നത്. ഒമാനില്‍നിന്ന് ഇന്ത്യന്‍ സെക്ടറില്‍ സര്‍വിസ് നടത്തുന്ന മറ്റു വിമാനക്കമ്ബനികളും ഉയര്‍ന്ന ഇന്ധന നിരക്കുകള്‍ ഈടാക്കുന്നുണ്ട്. ചില വിമാനക്കമ്ബനികള്‍ നിരക്കുകള്‍ വേര്‍തിരിച്ച്‌ കാണിക്കാതെയാണ് നികുതികള്‍ ഈടാക്കുന്നത്. ഈ ഇനത്തില്‍ 31 റിയാല്‍ വരെയാണ് നിരക്കുകള്‍ ഈടാക്കുന്നത്. ഇന്‍ഷുറന്‍സ് അടക്കം ഉള്‍പ്പെടുത്തിയാണ് പല കമ്ബനികളും നിരക്ക് വസൂലാക്കുന്നത്. എന്നാല്‍, ടിക്കറ്റു നിരക്കുകളില്‍ മത്സരം വരുമ്ബോള്‍ ചില വിമാനക്കമ്ബനികള്‍ ഇന്ധന ചാര്‍ജ് കുറച്ചാണ് ഓഫറുകള്‍ നല്‍കുന്നത്. ഒമാനില്‍നിന്നുള്ള ഒരു പ്രമുഖ വിമാനക്കമ്ബനി ഇന്ധന നികുതി പകുതിയാക്കി നിരക്ക് കുറച്ചിരുന്നു. ഇത് താല്‍ക്കാലിക സംവിധാനം മാത്രമാണ്. അടുത്തിടെ തങ്ങള്‍ യാത്രക്കാര്‍ക്ക് ഇന്ത്യന്‍ സെക്ടറിലേക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നതായി ജെറ്റ് എയര്‍വേസ് ജനറല്‍ മാനേജര്‍ റിയാസ് കുട്ടിയേരി പറഞ്ഞു. ഇന്ധന നിരക്കുകള്‍ കുറച്ചാണ് ഈ ഓഫറുകള്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഇത് താല്‍ക്കാലികമാണെന്നും ഈ ഓഫറിന് മാത്രമാണ് ബാധകമെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല: