2015 ജനുവരി 28, ബുധനാഴ്‌ച

മലയാളികള്‍ ഒത്തുപിടിച്ചാല്‍ പി വിജയന്‍ ഐപിഎസിന് ഐബിഎന്നിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയറാകാം; ഫേസ്‌ബുക്ക് വോട്ടുകളില്‍ വിജയന്‍ രണ്ടാം സ്ഥാനത്ത്


 

ന്യൂഡല്‍ഹി: കേരളത്തിന്റെ അഭിമാനമായ ഐപിഎസ് ഉദ്യോസ്ഥന് പേഴ്‌സണ്‍ ഓഫ് ദി ഇയറാകാണമെങ്കില്‍ മലയാളികള്‍ ഒറ്റ മനസ്സോടെ വോട്ട് ചെയ്യണം. സിഎന്‍എന്‍ ഐബിഎന്‍ വാര്‍ത്താ ചാനലിന്റെ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനുള്ള വോട്ടിങ്ങില്‍ കേരളത്തിന്റെ പ്രതീക്ഷയായി ഇന്റലിജന്‍സ് ഡിഐജി പി. വിജയന്‍ രണ്ടാം സ്ഥാനത്താണ്. വോട്ടിങ് ഈ മാസം 31ന് അവസാനിക്കാനിരിക്കേ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവാണ് ഒന്നാം സ്ഥാനത്ത്. വോട്ടെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വിജയനായിരുന്നു മുന്നില്‍. 21 ശതമാനത്തോളം വോട്ടുമായി ആഴ്ചകളോളം ആദ്യ സ്ഥാനത്ത് തുടര്‍ന്നു. എന്നാല്‍ അവസാനഘട്ടത്തില്‍ ഓണ്‍ലൈന്‍ വോട്ടിങ്ങില്‍ ചന്ദ്രശേഖര റാവു ഒന്നാമത് എത്തി. 31% വോട്ടുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവാണ് ഒന്നാം സ്ഥാനത്ത്. വിജയന് 22% വോട്ടുണ്ട്. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍ (ഏഴു ശതമാനം), ആമിര്‍ ഖാന്‍ (ആറ് ശതമാനം) എന്നിവരാണു മൂന്നും നാലും സ്ഥാനങ്ങളില്‍. പൊലീസ് പദവിയിലിരുന്നു നടപ്പാക്കിയ ജനസേവന പ്രവര്‍ത്തനങ്ങളാണു മല്‍സരത്തില്‍ വിജയനെ മുന്‍നിരയിലെത്തിച്ചത്. ഏതായാലും പൊതുജനസേവനവിഭാഗത്തിലെ ആറു പേരില്‍ വിജയന്‍ ഒന്നാം സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ളവരും മല്‍സരിക്കുന്ന ഇന്ത്യന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനാണു ചന്ദ്രശേഖര റാവുവും വിജയനും തമ്മില്‍ വാശിയേറിയ പോരാട്ടം. ഫേസ്‌ബുക്കില്‍ ലഭിക്കുന്ന വോട്ടുകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിക്കുന്നത്. സ്റ്റുഡന്റ് പൊലീസ് കെഡറ്റ് പദ്ധതി, സ്ത്രീകള്‍ക്കായുള്ള പിങ്ക് ഓട്ടോ എന്നിവയുള്‍പ്പെടെ വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തു നടപ്പാക്കിയ പദ്ധതികള്‍ വന്‍ വിജയമായിരുന്നു. ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സ്റ്റുഡന്റ് പൊലീസ് പദ്ധതി നടപ്പാക്കി. പിങ്ക് ഓട്ടോ പദ്ധതി ഒഡീഷ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ദേശീയ മാദ്ധ്യമങ്ങള്‍ നല്‍കുന്ന പുരസ്‌ക്കാരങ്ങളില്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന അവാര്‍ഡാണ് സിഎന്‍എന്‍ഐബിഎന്നിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരം. ഇന്ത്യയിലെ വിവിധ മേഖലയിലെ പ്രമുഖരെ ഉള്‍പ്പെടുത്തി നല്‍കുന്ന പുരസ്‌ക്കാരം അര്‍ത്ഥവത്തായ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. മലയാളക്കരയ്ക്ക് അഭിമാനമായി മെട്രോമാന്‍ ഇ ശ്രീധരന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരം സ്വന്തമാക്കിയിട്ടുണ്ട്. ആറ് വിഭാഗങ്ങളിലായാണ് ചാനല്‍ പുരസ്‌ക്കാരം നല്‍കുന്നത്. ഇതില്‍ രാഷ്ട്രീയക്കാരുടെ പട്ടികയില്‍ ശശി തരൂര്‍ ഇടംപിടിച്ചപ്പോള്‍ പബ്ലിക് സര്‍വീസ് സെക്ടറില്‍ ഇടംപിടിച്ചിരിക്കുന്നത് രണ്ട് മലയാളികളുടെ കൂട്ടത്തിലാണ് പി വിജയന്‍ ഐപിഎസിന്റെ സ്ഥാനം. ഡോ. എം ആര്‍ രാജഗോപാലാണ് ചാനന്‍ അവാര്‍ഡിനായി പരിഗണിക്കുന്ന മറ്റൊരു പ്രധാന വ്യക്തി. പബ്ലിക് സെക്ടര്‍ വിഭാഗത്തിലാണ് ഇവര്‍ രണ്ടുപേരും ഇടംപിടിച്ചത്. പാലിയേറ്റിവ് കെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന രാജഗോപാല്‍ ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ നേടിയ വ്യക്തിയാണ് താനും. പബ്ലിക് സര്‍വീസ് വിഭാഗത്തില്‍ ഇവര്‍ രണ്ട് പേര്‍ക്ക് പുറമേ വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി, ഇന്ത്യന്‍ ആര്‍മി, സുലഭ് ഇന്റര്‍നാഷണല്‍ സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷന്‍, മാദ്ധ്യമപ്രവര്‍ത്തക തോങ്കം റിന എന്നിവരും ഇടം പിടിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ സൗമ്യ വ്യക്തിത്വത്തിന് ഉടമയായ വിജയന്‍ ദീര്‍ഘമായ തന്റെ പൊലീസ് ജീവിതത്തില്‍ കറപുരളാത്ത വ്യക്തിത്വം കൂടിയാണ്. യുവത്വത്തിലാണ് കേരളത്തിന്റെ ഭാവി എന്ന് വിശ്വസിക്കുകയും യുവാക്കളിലെ നേതൃപാഠവം വളര്‍ത്തിയെടുക്കുന്നതിന് ഉതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്ത കാര്യങ്ങള്‍ പരിഗണിച്ചാണ് വിജയനെ അവാര്‍ഡിനായി ചാനല്‍ പരിഗണിച്ചത്. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച്‌ പണത്തിന്റയും അധികാരത്തിന്റെ തണലിലും ഉന്നത സ്ഥാനത്തെത്തിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ കഥയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് പി വിജയന്റേത്. കഠിനമായ ജീവിത യാഥാര്‍ത്ഥ്യങ്ങളോട് പടവെട്ടിയാണ് അദ്ദേഹം ഉന്നത സ്ഥാനത്ത് എത്തിയത്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയായ വിജയന്‍ പൊലീസ് സര്‍വീസില്‍ എത്തിയത് അതിയായ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമായിരുന്നു. പൊലീസ് സര്‍വീസെന്ന മോഹത്തിന് വിജയന് തടസമായി നിന്നത് പണമായിരുന്നു. എന്നാല്‍ തോല്‍ക്കാന്‍ മനസില്ലാത്തതിനാല്‍ കല്ലും മണ്ണും ചുമന്ന് പണം സമ്ബാദിച്ചാണ് ഒടുവില്‍ കാക്കികുപ്പായത്തില്‍ രാഷ്ട്രസേവനത്തിന് ഇറങ്ങിയത്.

അഭിപ്രായങ്ങളൊന്നുമില്ല: