2015 ജനുവരി 28, ബുധനാഴ്‌ച

സിമന്‍റ്‌ കന്പനികള്‍ കൊച്ചിയിലേക്ക്‌ വില കുറഞ്ഞേക്കുമെന്ന്‌ പ്രതീക്ഷ


 

ഇന്ത്യന്‍ സിമന്‍റ്‌ കന്പനികളൊക്കെയും ബഹുരാഷ്‌ട്ര കന്പനികളുടെ കൈകുന്പിളിലൊതുങ്ങിയ പശ്‌ചാത്തലത്തില്‍ സിമന്‍റ്‌ വില നിര്‍ണയത്തിലുള്ള അധികാരവും അവകാശവും വിപണിയ്‌ക്ക് നഷ്‌ടമാകുന്നു. കുത്തനെ വര്‍ദ്ധിക്കുന്ന സിമന്‍റ്‌ വിലയില്‍ നിര്‍മാണ മേഖല പൂര്‍ണ്ണമായും സ്‌തംഭനത്തിലേക്ക്‌ നീങ്ങുകയാണ്‌. ഇതേസമയം പ്രധാന സിമന്‍റ്‌ കന്പനികളുടെ പാക്കിംഗ്‌ യൂണിറ്റുകള്‍ കൊച്ചിയില്‍ തുടങ്ങാനുള്ള നീക്കം സജീവമാക്കിയത്‌ പ്രതീക്ഷയ്‌ക്ക് വക നല്‍കുന്നു. നിലവില്‍ അംബുജ, അള്‍ട്രാടെക്‌ കന്പനികള്‍ക്ക്‌ പോര്‍ട്ട്‌ ട്രസ്‌റ്റ് അനുവദിച്ച സ്‌ഥലത്ത്‌ സിമന്‍റ്‌ പാക്കിംഗ്‌ യൂണിറ്റുകളുണ്ട്‌. ഈ മേഖലയില്‍തന്നെയാണ്‌ മറ്റ്‌ വന്‍കിട കന്പനികളുടെ സിമന്‍റ്‌ യൂണിറ്റുകളും തുടങ്ങാനുള്ള നീക്കം ആരംഭിച്ചിട്ടുള്ളത്‌. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മലബാര്‍ സിമന്‍റ്‌സിന്‍റെ പാക്കിംഗ്‌ യൂണിറ്റ്‌ നിര്‍മാണം അവസാനഘട്ടത്തിലാണ്‌. സുവാരി സിമന്‍റ്‌സിന്‍റെ യൂണിറ്റിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. പെന്ന സിമന്‍റ്‌സ് ഈ മേഖലയില്‍ സ്‌ഥലം എടുത്തിട്ടുണ്ട്‌. കൂടുതല്‍ കന്പനികള്‍ ഈ മേഖലയില്‍ പാക്കിംഗ്‌ യൂണിറ്റുകള്‍ ആരംഭിക്കാനുള്ള നീക്കംനടത്തിയെങ്കിലും പോര്‍ട്ട്‌ ട്രസ്‌റ്റ് ഇതിനായി നീക്കിവച്ച സ്‌ഥലം തീര്‍ന്ന അവസ്‌ഥയിലാണ്‌. കൊച്ചിയിലെ മറ്റ്‌ ഭാഗങ്ങളും കന്പനികള്‍ തേടുന്നുണ്ട്‌. അതേസമയം മറ്റ്‌ രാജ്യങ്ങളില്‍ നിന്ന്‌ സിമന്‍റ്‌ കപ്പല്‍മാര്‍ഗമെത്തിച്ച്‌ ഇറക്കാനുള്ള സൗകര്യത്തിനാണ്‌ പോര്‍ട്ട്‌ ട്രസ്‌റ്റിന്‍റെ സ്‌ഥലം ഏറ്റെടുത്ത്‌ കന്പനികള്‍ പാക്കിംഗ്‌ യൂണിറ്റുകള്‍ ഈ മേഖലയില്‍ ആരംഭിക്കുന്നത്‌. ഇതിന്‍റെ വാണിജ്യ സാധ്യതകള്‍ മുതലെടുക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമായണ്‌ പോര്‍ട്ട്‌ ട്രസ്‌റ്റ്, തങ്ങളുടെ അധീനതയിലുള്ള സ്‌ഥലം സിമന്‍റ്‌ ടെര്‍മിനലാക്കി മാറ്റിയതും. നിലവില്‍ സിമന്‍റ്‌ വില നിര്‍ണയത്തില്‍ കന്പനികള്‍ക്കല്ലാതെ മറ്റാര്‍ക്കും ഇടപെടാനുള്ള അധികാരമില്ല. പ്രധാന കന്പനികളില്‍ പലതും വിദേശ കുത്തകകള്‍ കൈയടക്കുകയും ചെയ്‌തു. അതുകൊണ്ട്‌ തന്നെ ആഭ്യന്തര വിപണിയിലെത്തുന്ന സിമന്‍റിന്‍റെ നിലവാരവും വിലയും ഇന്‍റര്‍നാഷണല്‍ മാര്‍ക്കറ്റിനെ അടിസ്‌ഥാനമാക്കി നിശ്‌ചയിക്കപ്പെടുന്നതുമായി. ഇന്ത്യയില്‍ സിമന്‍റ്‌ നിര്‍മാണത്തിനുള്ള അസംസ്‌കൃത ഘടകകങ്ങള്‍ കുറഞ്ഞുവരികയും വിദേശ രാജ്യങ്ങളില്‍നിന്ന്‌ വന്‍ തോതില്‍ ഇറക്കുമതി ചെയ്യേണ്ട അവസ്‌ഥയിലേക്ക്‌ എത്തുകയും സിമന്‍റ്‌ കന്പനികള്‍ക്ക്‌ രാജ്യാന്തര തരത്തില്‍ വേരോട്ടമുണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇറക്കുമതി സാധ്യത കൂടുകയും ചെയ്‌തു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഇന്തോനേഷ്യയില്‍നിന്നും കൊച്ചിയിലേക്ക്‌ ഇനി സിമന്‍റ്‌ കപ്പല്‍ വഴി ഒഴുകിയെത്തും. പോര്‍ട്ട്‌ ട്രസ്‌റ്റിന്‍റെ സിമന്‍റ്‌ ടെര്‍മിനലില്‍ എത്തുന്ന സിമന്‍റ്‌ പാക്കറ്റുകളിലാക്കി ആഭ്യന്തര വിപണിയിലുമെത്തും. നിലവില്‍ നിര്‍മാണ മേഖല സ്‌തംഭിച്ചതോടെ സിമന്‍റ്‌ വരവും വില്‍പ്പനയും 40 ശതമാനത്തോളം കുറഞ്ഞിട്ടുണ്ടെന്ന്‌ വ്യാപാരികള്‍ പറയുന്നു. പ്രതിമാസം ഒന്‍പത്‌ ലക്ഷം ടണ്‍ സിമന്‍റാണ്‌ സംസ്‌ഥാനത്ത്‌ വില്‍പ്പന നടത്തിയിരുന്നതെങ്കില്‍ ആറ്‌ ലക്ഷം ടണ്‍ മാത്രമാണ്‌ ഇപ്പോഴത്തെ വില്‍പ്പനയെന്ന്‌ വ്യാപാരികള്‍ പറയുന്നു. പല കന്പനികളുടേയും സിമന്‍റ്‌ മൊത്തമായി വാങ്ങി പാക്കിംഗ്‌ നടത്തി വില്‍ക്കുന്ന പ്രാദേശിക കന്പനികള്‍ പാലക്കാട്ടുണ്ട്‌. ഇവരുടെ സിമന്‍റിന്‌ വില കുറവാണെങ്കിലും ഡിമാന്‍റില്ല. ഗുണനിലവാരം കുറവാണെന്നതു തന്നെ കാരണം. കന്പി കന്പനികളും പൂട്ടുന്നു സംസ്‌ഥാനത്തെ നിര്‍മാണ മേഖല സ്‌തംഭിച്ചതോടെ സിമന്‍റ്‌ നിര്‍മാണ യൂണിറ്റുകളും തകര്‍ച്ചയിലേക്ക്‌. കന്പിയുടെ വില നിലവാരം ഒട്ടും മെച്ചപ്പെടാത്തതും ചെലവില്ലാത്തതുമാണ്‌ ആഭ്യന്തര കന്പനികളുടെ തകര്‍ച്ചയ്‌ക്ക് ഇടയാക്കിയത്‌. സംസ്‌ഥാനത്ത്‌ കന്പി നിര്‍മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്‌ പാലക്കാട്ടാണ്‌. ഇത്തരം കന്പനികളില്‍ പാതിയും അടച്ചുപൂട്ടിയ നിലയിലാണ്‌. ആവശ്യക്കാരില്ലാതാതതോടെ ഉത്‌പാദനവും നിര്‍ത്തേണ്ട അവസ്‌ഥയിലെത്തിയിരിക്കുകയാണ്‌ ആഭ്യന്തര ചെറുകിട യൂണിറ്റുകള്‍.

അഭിപ്രായങ്ങളൊന്നുമില്ല: