2015 ജനുവരി 28, ബുധനാഴ്‌ച

ആഗോള ഭീമന്റെ മുമ്ബില്‍ മുട്ടുമടക്കി മോദി സര്‍ക്കാര്‍; വൊഡാഫോണ്‍ നല്‍കാനുള്ള 3200 കോടി നികുതി തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കില്ല: തട്ടിപ്പുകാര്‍ക്ക് കുടപിടിച്ച്‌ കേന്ദ്രം


 

ന്യൂഡല്‍ഹി: കുറേക്കാലമായി ഇന്ത്യക്കാര്‍ മോദിയോട് ചോദിക്കുന്നു ഇനിയെങ്കിലും ആ നല്ല നാളുകള്‍ വരുമോ എന്ന്? എന്തായാലും ഒബാമയും ഷി ജിന്‍പിംഗുമൊക്കെ ഇന്ത്യ സന്ദര്‍ശിച്ച്‌ മടങ്ങിയതോടെ ശരിക്കും നല്ലകാലം വന്നു കഴിഞ്ഞു! ആര്‍ക്കാണെന്ന് ചോദിച്ചാല്‍ അത് സാധാരണക്കാരനല്ല, കോര്‍പ്പറേറ്റ് കുത്തകകള്‍ക്കാണെന്ന് മാത്രമേ പറയാന്‍ സാധിക്കൂ. എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും നികുതി വര്‍ദ്ധിപ്പിച്ച്‌ എണ്ണകമ്ബനികളെ സഹായിച്ചും സാധാരണക്കാരന് ലഭിക്കേണ്ട ആനുകൂല്യം ഇല്ലാതാക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഖജനാവില്‍ എത്തേണ്ടുന്ന കോടാനുകോടികള്‍ വേണ്ടെന്ന് വച്ചാണ് കോര്‍പ്പറേറ്റ് പ്രീണനം നടത്തുന്നത്. ആദായനികുതി കേസില്‍ മൊബൈല്‍ സേവനദാദാക്കളായ വെഡാഫോണ്‍ ഇന്ത്യക്ക് അനുകൂലമായ ബോംബെ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാതെയാണ് മോദി സര്‍ക്കാറിന്റെ ഒത്താശ. വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കേണ്ടതില്ലെന്ന് അറ്റോര്‍ണി ജനറല്‍ കേന്ദ്രസര്‍ക്കാറിന് നേരത്തെ നിയമോപദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ 32,00 കോടിയുടെ നികുതി കേസില്‍ വൊഡാഫോണിന് അനുകൂലമായ വിധിക്കെതിരെ അപ്പീല്‍നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചതായി വാര്‍ത്താ വിതരണ മന്ത്രി രവിശങ്കര്‍ പ്രസാദും വ്യക്തമാക്കി. വൊഡാഫോണ്‍ ഇന്ത്യ മാതൃസ്ഥാപനത്തിന് കമ്ബനിയുടെ ഓഹരികള്‍ വിലകുറച്ചു വില്‍ക്കുക വഴി ആദായനികുതി വെട്ടിപ്പ് നടത്തിയെന്നായിരുന്നു കേസ്. പിഴ അടക്കം 3,000 കോടി രൂപ അടക്കാനായിരുന്നു ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നത്. ഈ കേസില്‍ ഒക്ടോബറിലാണ് ബോംബെ ഹൈക്കോടതി വെഡാഫോണ്‍ കമ്ബനിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ബ്രിട്ടനിലെ മാതൃസ്ഥാപനത്തിന് ഓഹരി കൈമാറ്റം ചെയ്യുമ്ബോഴാണ് ഇത്തരത്തില്‍ വില കുറച്ചുകാണിച്ചത്. 2010ലാണ് ഈ ഇടപാട് നടന്നത്. ഏഴുവര്‍ഷം മുമ്ബ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ വോഡഫോണ്‍ കമ്ബനി ഇന്ന് രാജ്യത്തെ വലിയ വിദേശ കോര്‍പറേറ്റ് സ്ഥാപനങ്ങളിലൊന്നാണ്. വ്യവസായികളുടെ നിക്ഷേപ മനോഭാവത്തെ പ്രതികൂലമായി ബാധിക്കുമെന്ന വിശദീകരണത്തോടെയാണ് ഖജനാവിലെത്തേണ്ട കോടികള്‍ സര്‍ക്കാര്‍ വേണ്ടെന്ന് വച്ചത്. ഇത് വോഡഫോണിന് അനുകൂലമായ തീരുമാനമല്ലെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വിശദീകരിച്ചു. ബോംബെ ഹൈക്കോടതിയുടെ വിധി നിക്ഷേപകരില്‍ വിശ്വാസം വളര്‍ത്തുന്ന ഒന്നായിരുന്നു. യുക്തിസഹവും സുതാര്യവുമായ തീരുമാനമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന സന്ദേശം വ്യവസായികള്‍ക്ക് കൈമാറാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. സര്‍ക്കാറിന്റെ ധീരമായ നടപടിയാണ് ഇപ്പോഴത്തേതെന്നാണ് വൊഡാഫോണ്‍ ഈ തീരുമാനത്തോട് പ്രതികരിച്ചത്. വൊഡാഫോണിന് അനുകൂലമായ നടപടി മോദി സര്‍ക്കാറിന്റെ ഭാഗത്തുനിന്നുമുണ്ടാകാന്‍ വേണ്ടി ബ്രിട്ടീഷ് പ്രധാനമന്ത്രി അടക്കമുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: