2015 ജനുവരി 28, ബുധനാഴ്‌ച

കേന്ദ്ര ബജറ്റ്‌: ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ക്കു വിലകൂടാന്‍ സാധ്യത


മുംബൈ: നരേന്ദ്ര മോഡി സര്‍ക്കാരിന്‍റെ ആദ്യ സന്പൂര്‍ണ ബജറ്റിനെത്തുടര്‍ന്ന്‌ ഇറക്കുമതി ചെയ്യുന്ന എല്‍.സി.ഡി. ടെലിവിഷന്‍, കന്പ്യൂട്ടര്‍ ഉപകരണങ്ങള്‍ മൊബൈല്‍ ഫോണ്‍ എന്നിവയ്‌ക്കു വിലകൂടാന്‍ സാധ്യതയെന്ന്‌ റിപ്പോര്‍ട്ട്‌. അടുത്തമാസമാണ്‌ കേന്ദ്ര ബജറ്റ്‌. മേക്‌ ഇന്‍ ഇന്ത്യ പദ്ധതിപ്രകാരം ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉത്‌പന്നങ്ങള്‍ക്കു പ്രോത്സാഹനം നല്‍കുന്നതിനുള്ള നടപടികള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണു പ്രതീക്ഷ. അതിനായി ഇറക്കുമതി ചെയ്യുന്ന ഇലക്‌ട്രോണിക്‌ ഉപകരണങ്ങളുടെ തീരുവ ബജറ്റില്‍ കുത്തനെ ഉയര്‍ത്തുമെന്നാണ്‌ സൂചന. ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കുന്ന മൊബൈല്‍ ഫോണ്‍, കന്പ്യൂട്ടര്‍ ഉപകരണങ്ങള്‍ എന്നിവയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്‌. വിദേശ ബ്രാന്‍ഡുകള്‍ക്കൊപ്പം ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഉത്‌പന്നങ്ങളും ചൈന, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ്‌ ഇപ്പോള്‍ നിര്‍മിക്കുന്നത്‌. ഇറക്കുമതി തീരുവ കൂട്ടിയാല്‍ വിപണി കൈയടക്കിയിരിക്കുന്ന ആഗോള ബ്രാന്‍ഡുകള്‍ക്കാവും ഏറ്റവും ക്ഷീണം. അതേസമയം ഇന്ത്യയില്‍ നിര്‍മിക്കുന്ന പ്രാദേശിക ബ്രാന്‍ഡുകള്‍ക്കു വിപണി പിടിക്കാനുള്ള സുവര്‍ണാവസരവും ഇതോടെ തുറന്നുകിട്ടും. ഇതുമുന്‍കൂട്ടിക്കണ്ട്‌ പല മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളും ഇന്ത്യയില്‍ നിര്‍മാണശാലകള്‍ സ്‌ഥാപിക്കാനുള്ള ഒരുക്കത്തിലാണ്‌. ചൈനീസ്‌ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ്‌ നിര്‍മാതാക്കളായ ഷാവോമി ഇതിനു തുടക്കംകുറിച്ചുകഴിഞ്ഞു. എന്നാല്‍ കന്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയുടെ നിര്‍മാണ ഘടകങ്ങള്‍ രാജ്യത്തു ലഭ്യമല്ല എന്നതാണ്‌ എറ്റവും വലിയ വെല്ലുവിളി. കാര്‍ നിര്‍മാണ ഘടകങ്ങളുടെ കാര്യത്തിലുണ്ടായപോലെ സ്വയം പര്യാപ്‌തത ഇലക്‌ട്രോണിക്‌ ഉപകരണങ്ങളുടെ കാര്യത്തിലും ഉണ്ടായെങ്കില്‍ മാത്രമേ മേക്‌ ഇന്‍ ഇന്ത്യ പദ്ധതികൊണ്ട്‌ ഫലമുണ്ടാവൂ എന്നാണു വിലയിരുത്തല്‍.

അഭിപ്രായങ്ങളൊന്നുമില്ല: