2015 ജനുവരി 27, ചൊവ്വാഴ്ച

മാള അരവിന്ദന്‍ അന്തരിച്ചു


 

 കോയന്പത്തൂര്‍ • പ്രശസ്ത സിനിമാതാരം മാള അരവിന്ദന്‍(76) അന്തരിച്ചു. ഇന്നു രാവിലെ 6.20ന് കോയന്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ 19-നാണ് മാള അരവിന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് 24-ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു. അഞ്ഞൂറിലധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ വടവുകോടായിരുന്നു താനാട്ട്് കൊച്ചയ്‌യപ്പന്‍ അരവിന്ദന്‍റെ ജനനം. എക്‌സൈസ് ഉദ്യോഗസ്ഥനായിരുന്ന അയ്‌യപ്പന്‍റെയും സംഗീതാധ്യാപിക പൊന്നമ്മയുടെയും നാലു മക്കളില്‍ മൂത്തവന്‍. സൗദാമിനിയും രാമനാഥനും പ്രകാശനും സഹോദരങ്ങള്‍. ഏഴാം ക്ലാസില്‍ പഠിക്കുന്പോള്‍ അച്ഛന്‍ മരിച്ചു. പിന്നെ ജീവിതം ക്ലേശങ്ങളുടെ നൂല്‍വരന്പിലൂടെ. അച്ഛന്‍റെ പെട്ടെന്നുള്ള വിയോഗം അമ്മയെ ഏറെ തളര്‍ത്തി. അവരുടെ ശന്പളം കൊണ്ടു മാത്രമായിരുന്നു കുടുംബം മുന്നോട്ടു പോയത്. അമ്മയ്‌ക്കൊപ്പം മാളയിലേക്കു താമസം മാറ്റി. പില്‍ക്കാലത്ത് പേരിനൊപ്പം ചേര്‍ത്ത് അദ്ദേഹം മാളയോടുള്ള സ്‌നേഹം കൈവിടാതെ കാത്തു. തബല വാദകനായാണ് മാള അരവിന്ദന്‍റെ കലാജീവിതത്തിന്‍റെതുടക്കം. നാടകങ്ങള്‍ക്ക് പിന്നണി വായിച്ചു തുടങ്ങിയ അദ്ദേഹം പിന്നെ അഭിനയത്തിലേക്കു ചുവടുമാറ്റി. കോട്ടയം നാഷനല്‍ തിയറ്റേഴ്സ്, നാടകശാല, സൂര്യസോമ തുടങ്ങിയ സമിതികളില്‍ പ്രവര്‍ത്തിച്ചു. സൂര്യസോമയുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള നാടക അക്കാദമിയുടെ പുരസ്കാരം ലഭിച്ചു. മധുരിക്കുന്ന രാത്രിയെന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെ അരങ്ങേറ്റം. മലയാള സിനിമയില്‍ അടൂര്‍ഭാസിയും ബഹദൂറും പ്രതാപികളായി നിറഞ്ഞുനിന്ന ഘട്ടത്തിലാണ് സവിശേഷമായ അഭിനയരീതിയുമായി മാള അരവിന്ദന്‍ ചുവടുറപ്പിക്കുന്നത്. കണ്ണെടുക്കാത്ത നോട്ടം, അസാധാരണമായ ഞെട്ടല്‍, ചടുലമായ ചലനങ്ങള്‍, കയറ്റിറക്കങ്ങള്‍ ഇഴചേര്‍ന്ന ശബ്ദവിന്യാസം, അര്‍ഥഗംഭീരമായ നിശബ്ദത തുടങ്ങിയവയിലൂടെ അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങള്‍ വ്യത്യസ്തങ്ങളായി. പ്രത്യേക മുഴക്കത്തോടെ നടത്തിയ ചില പ്രയോഗങ്ങള്‍ സിനിമയുടെ ചുറ്റുവട്ടങ്ങള്‍ക്ക് പുറത്തേക്കും തുളച്ചു കയറിയിരുന്നു. വളരെ സാധാരണ കാര്യങ്ങള്‍പോലും പറച്ചിലിന്‍റെ പ്രത്യേകതകൊണ്ട് ആളുകളെ ചിരിപ്പിച്ചു. കുതിരവട്ടം പപ്പു, ജഗതി ശ്രീകുമാര്‍ എന്നിവര്‍ക്കൊപ്പം തിരയില്‍ നിറഞ്ഞാടിയ മാള ഹാസ്യത്തിന് പുതിയ മുഖച്ഛായ തന്നെ നല്‍കി. അക്കാലത്തെ ചിത്രങ്ങളുടെ ഹിറ്റ് ചേരുവയായിരുന്നു പപ്പു _ മാള _ ജഗതിമാരുടെ തമാശ. നാനൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹത്തിന് 2013 ല്‍ ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍റെ ചലച്ചിത്ര പ്രതിഭാ പുരസ്കാര്‍ ലഭിച്ചു. എന്‍റെ നാട്, തറവാട്, അധികാരം, ആളൊരുങ്ങി അരങ്ങൊരുങ്ങി, തടവറ, പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, ലൂസ് ലൂസ് അരപ്പിരി ലൂസ്, അമ്മാവനു പറ്റിയ അമളി, പട്ടാളം, സല്ലാപം, മീശമാധവന്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.ഗീതയാണ് ഭാര്യ. മക്കള്‍: മുത്തു, കല. മരുമക്കള്‍: ദീപ്തി, സുരേന്ദ്രന്‍.

അഭിപ്രായങ്ങളൊന്നുമില്ല: