2015 ജനുവരി 28, ബുധനാഴ്‌ച

ഐപിഎല്‍ വാതുവെയ്‌പ്പ്: ശ്രീശാന്തിനെ അറസ്റ്റു ചെയ്ത് ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകും; നിരപരാധിയെ തീവ്രവാദിയാക്കാന്‍ ശ്രമിച്ചെന്ന് നിരീക്ഷണം


 

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെയ്‌പ്പ് കേസില്‍ മലയാളി താരം ശ്രീശാന്തിനിനെ അറസ്റ്റ് ചെയ്ത ന്യൂഡല്‍ഹി പൊലീസിലെ ഉദ്യോഗസ്ഥനെതിരെ ആഭ്യന്തരമന്ത്രാലയത്തില്‍ നടപടിക്ക് കളം ഒരുങ്ങുന്നു. നിരപരാധിയെ തീവ്രവാദിയാക്കാന്‍ ഉദ്യോഗസ്ഥന്‍ ശ്രമിച്ചെന്ന നിഗമനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. വാതുവെയ്‌പ്പ് കേസില്‍ ശ്രീശാന്ത് പങ്കാളിയായെന്ന് തെളിയിക്കാന്‍ തക്കവണ്ണമുള്ള യാതൊരു തെളിവുകളും പുറത്തുവന്നിരുന്നില്ല. ഈ സാഹചര്യത്തില്‍ ശ്രീശാന്തിന് അനുകൂലമായ കോടതി നിരീക്ഷണവും ഉണ്ടായി. ഇതിനിടെയാണ് ആഭ്യന്തര വകുപ്പും ശ്രീശാന്തിന്റെ കരിയര്‍ തകര്‍ത്ത ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുന്നത്. ഐപിഎല്‍ വാതുവയ്‌പ്പ് കേസില്‍ മലയാളി ക്രിക്കറ്റര്‍ ശ്രീശാന്തിനെതിരെ തെളിവുണ്ടോയെന്ന് വിചാരണ കോടതി ചോദിച്ചിരുന്നു. ശ്രീശാന്ത് ഷോപ്പിങ്ങ് നടത്തിയത് വാതുവയ്‌പ്പ് പണം കൊണ്ടാണെന്ന് എങ്ങനെ പറയുമെന്നും കോടതി ചോദിച്ചു. ജിജു ജനാര്‍ദ്ധനന്റെ വാദത്തിനിടെയായിരുന്നു കോടതി നിരീക്ഷണങ്ങള്‍. വാതുവയ്‌പ്പുകാരുമായി ശ്രീശാന്ത് സംസാരിച്ചതിനും തെളിവില്ലെന്ന് കോടതി വ്യക്തമാക്കി. വാതുവയ്‌പ്പുകാരില്‍ നിന്ന്വാങ്ങിയ പണം കൊണ്ടാണ് ശ്രീശാന്ത് ഷോപ്പിങ്ങ് നടത്തിയതെന്ന് വ്യക്തമാക്കാന്‍ ഒരു തെളിവും പൊലീസ് ഹാജരാക്കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് ചുമത്തുന്ന മകോക്ക തനിക്കെതിരെ ചുമത്തിയത് ഒഴിവാക്കാണമെന്ന് ശ്രീശാന്ത് കോടതിയില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഒത്തുകളിയുമായി ബന്ധപ്പെട്ട് കോടതിയില്‍ നടക്കുന്ന വിചാരണയ്ക്കിടെയായിരുന്നു ശ്രീശാന്ത് കുറ്റം ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. രാജസ്ഥാന്‍ റോയല്‍സില്‍ ശ്രീശാന്തിന്റെ സഹകളിക്കാരായിരുന്ന അജീത് ചാന്ദില, അങ്കിത് ചവാന്‍, ജിജി ജനാര്‍ദ്ദന്‍ എന്നിവര്‍ക്കെതിരെയായിരുന്നു മഹാരാഷ്ട്ര പൊലീസ് സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് ചുമത്തുന്ന മകോക്ക ചുമത്തിയത്. കടുത്ത ശിക്ഷ ലഭിക്കാവുന്ന മകോക്കയിലെ മൂന്ന്, നാല് വകുപ്പുകളാണു ശ്രീശാന്തിനുമേല്‍ ചുമത്തിയിരിക്കുന്നത്. മകോക്ക ചുമത്താനായി താന്‍ ഏതെങ്കിലും കുറ്റവാളി സംഘത്തിലെ ആളല്ലെന്നും അത്തരം ആളുകളുമായി പരിചയമില്ലെന്നും ശ്രീശാന്ത് കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. കളിക്കാര്‍ക്കെതിരെ മകോക്ക ചുമത്തിയത് നേരത്തെ വിവാദമായിരുന്നു. കടുത്ത ശിക്ഷ ലഭിക്കുന്നതിനും കേസിന് ബലം നല്‍കുന്നതിനുമാണ് മകോക്ക ചുമത്തിയതെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ദാവൂദ് ഇബ്രാഹിമിന്റെ വാതുവെപ്പു സംഘവുമായി കളിക്കാര്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മകോക്ക ചുമത്തിയതെന്നാണ് മഹാരാഷ്ട്ര പൊലീസന്റെ വിശദീകരണം.

അഭിപ്രായങ്ങളൊന്നുമില്ല: