2015 ജനുവരി 25, ഞായറാഴ്‌ച

ഒബാമയെത്തുമ്പോള്‍ കശ്മീരില്‍ ലഷ്‌കര്‍ ആക്രമണം ഉണ്ടാകാമെന്ന് മുന്നറിയിപ്പ്‌

 സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനവേളയില്‍ ജമ്മു കശ്മീരിലെ സേനാതാവളങ്ങളില്‍ ഭീകരാക്രമണമുണ്ടായേക്കാമെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. 

ഇതേത്തുടര്‍ന്ന് സുരക്ഷാസന്നാഹങ്ങള്‍ ശക്തമാക്കി. ജമ്മുവിലെയും കത്വയിലെയും സേനാതാവളങ്ങളില്‍ ആക്രമണം നടത്താന്‍ ലഷ്‌കറെ തൊയ്ബയും പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ കേണല്‍ മസൂദ് ഖാനും പദ്ധതിയിടുന്നെന്നാണ് വിവരം. ലഷ്‌കറിന്റെയും ഹിസ്ബുള്‍ മുജാഹിദീന്റെയും നാലഞ്ച് ഭീകരസംഘങ്ങള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ഐ.എസ്.ഐയുടെ സഹായം തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ഭീകരരുടെ ടെലിഫോണ്‍സംഭാഷണം ചോര്‍ത്തിയാണ് രഹസ്യാന്വേഷണ ഏജന്‍സി വിവരം ശേഖരിച്ചത്. സംഭാഷണത്തില്‍ കേണല്‍ മസൂദ് ഖാന്റെ പേര് പരാമര്‍ശിക്കുന്നുണ്ട്. പരിശീലനം സിദ്ധിച്ച നൂറോളം ഭീകരരെ ഒബാമയുടെ സന്ദര്‍ശനവേളയില്‍ ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമങ്ങളുണ്ട്. അന്താരാഷ്ട്ര അതിര്‍ത്തിയിലെയും നിയന്ത്രണരേഖയിലെയും ഒളിയിടങ്ങളിലൂടെ ഇവര്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ജമ്മുകശ്മീരില്‍ ആക്രമണസാധ്യതയുണ്ടെന്ന് സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടെത്തിയത്. റിപ്പബ്ലിക്ദിന പരേഡിലെ മുഖ്യാതിഥിയാകാന്‍ ഞായറാഴ്ചയാണ് ഒബാമയെത്തുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: