2015 ജനുവരി 27, ചൊവ്വാഴ്ച

ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ധന സബ്‌സിഡിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി


 

 ദുബായ്: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ സബ്‌സിഡി നിയന്ത്രണവുമായി ശക്തമായി മുന്നോട്ടുപോകാന്‍ മിക്ക ഗള്‍ഫ് രാജ്യങ്ങളും തീരുമാനിച്ചു. ഇന്ധനവില കുറഞ്ഞെങ്കിലും അതിന്റെ ആനുകൂല്യം പെട്ടെന്ന് ഉണ്ടാകില്ലെന്നും ഉറപ്പായി. ഇന്ധന സബ്‌സിഡി ഘട്ടംഘട്ടമായി കുറക്കാനാണ് മിക്ക ഗള്‍ഫ് രാജ്യങ്ങളുടെയും തീരുമാനം. സൗദി അറേബ്യ ഉള്‍പ്പെടെ മിക്ക ഗള്‍ഫ് രാജ്യങ്ങളുടെയും പ്രധാന വരുമാന സ്രോതസ് എണ്ണ ആണെന്നിരിക്കെ, വിലയിടിവ് തുടര്‍ന്നാല്‍ സമ്ബദ് ഘടനക്ക് അത് കനത്ത ആഘാതം തന്നെയാകും ഏല്‍പിക്കുക. കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയ ഡീസല്‍, മണ്ണെണ്ണ സബ്‌സിഡി നിയന്ത്രണം വിലക്കയറ്റത്തിന് പാതയൊരുക്കുകയും ചെയ്തു. ഘട്ടം ഘട്ടമായി സബ്‌സിഡി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് അബൂദബി സുപ്രീം കൗണ്‍സില്‍ ഓഫ് എനര്‍ജി ഊര്‍ജ മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയത്. നിലവില്‍ 50 ശതമാനമാണ് ഇന്ധന സബ്‌സിഡി. ഇത് 10 മുതല്‍ 20 ശതമാനം വരെയാക്കാനാണ് ആലോചന. 13 ബില്യണ്‍ ദിര്‍ഹമാണ് സബ്‌സിഡിക്കായി സര്‍ക്കാര്‍ ചെലവിടുന്നത്. ഇന്ധന നിരക്ക് കുറഞ്ഞെങ്കിലും വൈദ്യുതി നിരക്കിലും മറ്റും കുറവ്വരുത്താന്‍ സാധിക്കില്ലെന്ന് ദുബൈ അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സബ്‌സിഡി നിയന്ത്രണത്തിലൂടെ അന്യായമായ വിലവര്‍ധനക്കുള്ള സാഹചര്യം ഉണ്ടാകില്ലെന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇന്ധന വിലയിടിവ് കൂടുതല്‍ കാലം നീണ്ടു നില്‍ക്കുകയാണെങ്കില്‍ കടുത്ത നടപടികള്‍ വേണ്ടി വരുമെന്ന മുന്നറിയിപ്പും ഈ രാജ്യങ്ങള്‍ നല്‍കുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല: