2015 ജനുവരി 25, ഞായറാഴ്‌ച

അദ്വാനിക്കും ബച്ചനും വേണുഗോപാലിനും പത്മവിഭൂഷണ്‍

ഡാ. കെ.പി. ഹരിദാസിനും നാരായണ മല്ലയ്യക്കും പത്മശ്രീ
ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍.കെ അദ്വാനി, സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനും മലയാളിയുമായ കെ.കെ. വേണുഗോപാല്‍ എന്നിവരടക്കം ഒന്‍പത് പേര്‍ക്ക്് രാജ്യത്തെ ഉന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ പുരസ്‌കാരം. കേരളത്തില്‍നിന്ന് തിരുവനന്തപുരം ലോര്‍ഡ്‌സ് ആസ്പത്രി ചെയര്‍മാന്‍ ഡോ. കെ.പി ഹരിദാസ്, കൊങ്കിണി സാഹിത്യകാരന്‍ നാരായണ പുരുഷോത്തമ മല്ലയ്യ എന്നിവര്‍ക്ക്് പത്മശ്രീ പുരസ്‌കാരവും ലഭിച്ചു. 

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായുള്ള പത്മപുരസ്‌കാരങ്ങളാണ് 66-ാം റിപ്പബ്ലിക് ദിനത്തിന്റെ തലേന്നായ ഞായറാഴ്ച പ്രഖ്യാപിച്ചത്. 20 പത്മഭൂഷണും 75 പത്മശ്രീയും അടക്കം 104 പേര്‍ക്കാണ് പുരസ്‌കാരം. നാലുപേര്‍ക്ക്്് മരണാനന്തര ബഹുമതിയാണ്. വിദേശികളും പ്രവാസികളുമായ 17 പേരും പുരസ്‌കാരത്തിന് അര്‍ഹരായവരില്‍ ഉള്‍പ്പെടും. 

ധര്‍മസ്ഥല ധര്‍മാധികാരി ഡോ. ഡി വീരേന്ദ്ര ഹെഗ്‌ഡേ, നടന്‍മാരായ ദിലീപ് കുമാര്‍, അമിതാഭ് ബച്ചന്‍, പഞ്ചാബ്്് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, ജഗദ് ഗുരു രാമാനന്ദാചാര്യ സ്വാമി രാമഭദ്രാചാര്യ, പ്രൊഫ. മാലൂര്‍ രാമസ്വാമി ശ്രീനിവാസന്‍, ഫ്രാന്‍സില്‍നിന്നുള്ള വ്യവസായി കരീം അലി ആഗാഘാന്‍ എന്നിവരും പദ്മവിഭൂഷണ് അര്‍ഹരായി.

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ, അസം സംവിധായകന്‍ ജാനു ബറുവ, കര്‍ണാടക സംഗീതജ്ഞ സുധാ രഘുനാഥന്‍, മൈക്രോസോഫ്റ്റ്് ചെയര്‍മാന്‍ ബില്‍ ഗേറ്റ്‌സ്, ഭാര്യ മെലിന്‍ഡ ഗേറ്റ്‌സ്, മുന്‍ തിരഞ്ഞെടുപ്പ്് കമ്മീഷണര്‍ എന്‍. ഗോപാലസ്വാമി, ലോക്‌സഭാ മുന്‍സെക്രട്ടറി ജനറലും ഭരണഘടനാവിദഗ്ധനുമായ സുഭാഷ്്് സി.കശ്യപ്, ശാസ്ത്രജ്ഞന്‍ ഡോ. വിജയ് ഭട്കല്‍, സ്വാമി സത്യാനന്ദഗിരി, പണ്ഡിറ്റ്് ഗോകുലോത്സവഗിരി മഹാരാജ്്്, ഡോ. അംബരീഷ് മിത്തല്‍, ഡോ. അശോക് സേത്ത്്, മാധ്യമപ്രവര്‍ത്തകരായ രജത് ശര്‍മ, സ്വപന്‍ദാസ് ഗുപ്ത, ഗുസ്തിതാരം സത്പാല്‍, ശിവകുമാരസ്വാമി എന്നിവരും പത്മഭൂഷണ്‍ ലഭിച്ചവരില്‍ ഉള്‍പ്പെടും. 

ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലി, സംഗീതസംവിധായകന്‍ രവീന്ദ്ര ജെയിന്‍, ബാഡ്മിന്റണ്‍ താരം പി.വി സിന്ധു, എവറസ്റ്റ് കീഴടക്കിയ അരുണിമാ സിന്‍ഹ, ഇന്‍ഫോസിസിലെ ടി.വി മോഹന്‍ദാസ് പൈ, ശാസ്ത്രജ്ഞന്‍ എസ്. അരുണന്‍, ബി.ജെ.പി. പരസ്യങ്ങള്‍ക്ക്് ചുക്കാന്‍ പിടിച്ച പ്രസൂണ്‍ ജോഷി, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന മിതാലി രാജ് തുടങ്ങിയവരും പത്മശ്രീക്ക് അര്‍ഹരായി.

അഭിപ്രായങ്ങളൊന്നുമില്ല: