2015 ജനുവരി 26, തിങ്കളാഴ്‌ച

മേഖലയില്‍ കടന്നുകയറാനുള്ള യുഎസ് തന്ത്രം ഇന്ത്യ തിരിച്ചറിയണം: ചൈന

mekhalayil kadannukayaranulla yues thanthram inthya thirichariyanam:

മേഖലയില്‍ കടന്നുകയറാനുള്ള 

യുഎസ് തന്ത്രം ഇന്ത്യ തിരിച്ചറിയണം




ബെയ്ജിങ് • ഇന്ത്യ_യുഎസ് സംയുക്ത നയതന്ത്രദര്‍ശനരേഖയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ചൈന രംഗത്ത്. മേഖലയില്‍ കടന്നുകയറാനുള്ള യുഎസ് തന്ത്രം ഇന്ത്യ തിരിച്ചറിയണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചൈന ആഗ്രഹിക്കുന്നുവെന്ന് ചൈനീസ് പ്രസിഡന്‍റ് ഷീ ചിന്‍പിങ് രാഷ്ട്രപതിക്കയച്ച റിപ്പബ്ളിക് ദിന സന്ദേശത്തില്‍ വ്യക്തമാക്കി. ഏഷ്യാ പസഫിക്, ഇന്ത്യന്‍ സമുദ്രമേഖലയില്‍ ഒരുമിച്ചു നീങ്ങാനുള്ള ഇന്ത്യ _യുഎസ് ദര്‍ശന രേഖയിലെ പരാമര്‍ശങ്ങളാണ് ചൈനയെ ചൊടിപ്പിച്ചത്. ദക്ഷിണ ചൈന കടലിലൂടെയുള്ള ചരക്കുനീക്കങ്ങള്‍ക്കെതിരെ ചൈന പ്രയോഗിക്കുന്ന സമ്മര്‍ദതന്ത്രങ്ങള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ് ഈ രേഖയിലുണ്ട്. ഇന്ത്യയെ യുഎസിന്‍റെ സഖ്യകക്ഷിയാക്കാനുള്ള തന്ത്രമാണിതെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രമായ പീപ്പിള്‍സ് ഡെയ്ലി വിമര്‍ശിച്ചു. ഏഷ്യാ പസഫിക് മേഖലയില്‍ കടന്നുകയറാനുള്ള യുഎസ് തന്ത്രം ഇന്ത്യ തിരിച്ചറിയണമെന്ന് ചൈന മുന്നറിയിപ്പ് നല്‍കുന്നു. ലോകത്തെ വന്‍ ശക്തികളായി മാറാനുള്ള ശ്രമത്തിനിടെ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച്‌ കൂടുതല്‍ രംഗങ്ങളില്‍ സഹകരണംഉറപ്പാക്കുകയാണ് വേണ്ടത്. ഒബാമ_മോദി സൗഹൃദക്കാഴ്ചകള്‍ ഉപരിപ്ളവമായ ഒന്ന് മാത്രമാണെന്ന് ചൈന വിലയിരുത്തുന്നു. കാലാവസ്ഥ വ്യതിയാനം, ലോകവ്യാപാരക്കരാര്‍ തുടങ്ങിയവയിലെല്ലാം ഇരുരാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം തുടരുകയാണെന്ന് പാര്‍ട്ടിപത്രം ചൂണ്ടിക്കാട്ടുന്നു. യുക്രെയ്നിലെയും മധ്യപൂര്‍വദേശത്തെയും സംഘര്‍ഷങ്ങള്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഏഷ്യന്‍ താല്‍പര്യങ്ങള്‍ക്ക് വിലങ്ങുതടിയാണ്. ആ ദൗര്‍ബല്യം മറച്ചുവയ്ക്കാനാണ് ഇന്ത്യയുമായുള്ള പുതിയ ചങ്ങാത്തനീക്കമെന്നും പത്രം പരിഹസിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: