2015 ഫെബ്രുവരി 13, വെള്ളിയാഴ്‌ച

വെള്ളത്തിന്‍െറ ‘വില’യറിഞ്ഞ് മസ്കത്ത് സമൂഹം


 Image result for muscat water pipe line

വെള്ളത്തിന്‍െറ ‘വില’യറിഞ്ഞ് മസ്കത്ത് സമൂഹംമസ്കത്ത് ഗവര്‍ണറേറ്റിലെ ജലവിതരണം സുഗമമാക്കുന്നതിന്‍െറ ഭാഗമായി 1600 എം.എം. പൈപ്പ് സ്ഥാപിക്കുന്നു
മസ്കത്ത്: ഫ്ളാറ്റുകളിലെയും വില്ലകളിലെയും പൈപ്പുവെള്ളം ഒരു ദിവസം നിന്നപ്പോഴേക്കും മസ്കത്ത് സമൂഹം വെള്ളത്തിന്‍െറ വിലയറിഞ്ഞു തുടങ്ങി. വ്യാഴാഴ്ച രാവിലെ മുതല്‍ വെള്ളം വരാതിരുന്നതോടെ പ്രവാസികളും സ്വദേശികളും ഒന്നടങ്കം പ്രയാസം അനുഭവിച്ചു തുടങ്ങി. പൈപ്പു ജലം യഥേഷ്ടം ഉപയോഗിച്ചിരുന്നവര്‍ മണിക്കൂറുകള്‍ വെള്ളം ഇല്ലാതായതോടെ ദുരിതത്തിലായി. താമസകേന്ദ്രങ്ങള്‍ക്കൊപ്പം ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും ബുദ്ധിമുട്ടി. പള്ളികളില്‍ മൂത്രപ്പുരകള്‍ അടച്ചിട്ടു.
പല പള്ളികളിലും അംഗശുദ്ധി വരുത്താനുള്ള വെള്ളത്തിന് വരെ ക്ഷാമം നേരിട്ടു. പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്‍െറ ഭാഗമായാണ് വ്യാഴാഴ്ച രാവിലെ മുതല്‍ ജലവിതരണം നിര്‍ത്തിയത്. വെള്ളം മുടങ്ങുമെന്ന പബ്ളിക് അതോറിറ്റി ഫോര്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ (പി.എ.ഇ.ഡബ്ളിയു) രണ്ടാഴ്ച മുമ്പുതന്നെ അറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് പ്രവാസികളും സ്വദേശികളുമടക്കമുള്ളവര്‍ വെള്ളം കിട്ടാവുന്ന പാത്രങ്ങളിലും വലിയ പ്ളാസ്റ്റിക് ബക്കറ്റുകളും ശേഖരിച്ചുവെച്ചിരുന്നു. എന്നാല്‍, പലയിടത്തും വ്യാഴാഴ്ച രാത്രി തന്നെ വെള്ളം തീര്‍ന്നു. വെള്ളിയും ശനിയും കൂടി വെള്ളം ലഭിക്കാത്തതിനാല്‍ പലരും ഒമാനില്‍ തന്നെയുള്ള ബന്ധുക്കളുടെ അടുത്തേക്ക് പോകാനുള്ള ഒരുക്കത്തിലാണ്്. ചില കുടുംബങ്ങള്‍ വ്യാഴാഴ്ച രാത്രി തന്നെ നാടുവിട്ടു. അതേസമയം, ബാച്ചിലേഴ്സ് ആയി താമസിക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടിലായത്. ശേഖരിച്ചുവെച്ച വെള്ളമെല്ലാം തീര്‍ന്നതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഇവര്‍. ഒരു റൂമില്‍ അഞ്ചും ആറും പേരായി താമസിക്കുന്നവര്‍ക്ക് പ്രാഥമികാവശ്യം പോലും നിര്‍വഹിക്കാന്‍ വെള്ളമില്ല.
ബാച്ചിലര്‍മാര്‍ക്ക് മറ്റു സ്ഥലങ്ങളിലേക്ക് പോകാന്‍ മാര്‍ഗവും ഇല്ല. ഹോട്ടലുകള്‍ അടക്കം വ്യാപാര സ്ഥാപനങ്ങളും ഏറെ പ്രയാസത്തിലായി. പല ഹോട്ടലുകളും പാഴ്സല്‍ സര്‍വീസ് മാത്രമാക്കി മാറ്റിയപ്പോള്‍ മറ്റു ചില ഹോട്ടലുകള്‍ കൂടുതല്‍ പണം കൊടുത്ത് ടാങ്കറുകളില്‍ വെള്ളം വരുത്തുകയായിരുന്നു. പല കഫറ്റീരിയകളും അടച്ചിട്ടു. വെള്ളി, ശനി ദിവസങ്ങളില്‍ കൂടി വെള്ളമുണ്ടാവില്ളെന്ന മുന്നറിയിപ്പുള്ളതിനാല്‍ ആശങ്കയിലാണ് ജനങ്ങള്‍.
മസ്കത്ത് ഗവര്‍ണറേറ്റില്‍ ജലവിതരണം കാര്യക്ഷമമാക്കാനാണ് പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതെന്ന് പി.എ.ഇ.ഡബ്ള്യു അധികൃതര്‍ പറഞ്ഞു. 600 എം.എം. പൈപ്പുകള്‍ പൊട്ടുന്നതും മറ്റും മൂലം ജലവിതരണം തടസ്സപ്പെടുന്നത് പതിവായ സാഹചര്യത്തിലാണ് പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നത്.
വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന ആദ്യഘട്ടത്തില്‍ ഗൂബ്ര പ്ളാന്‍റില്‍നിന്ന് ഖുറം റിസര്‍വോയര്‍ വരെയാണ് പൈപ്പ് മാറ്റല്‍ നടക്കുന്നത്.


അഭിപ്രായങ്ങളൊന്നുമില്ല: