2015 ഫെബ്രുവരി 10, ചൊവ്വാഴ്ച

വിദേശത്തേക്ക് മരുന്നു കൊണ്ടുപോകുന്നവര്‍ ജാഗ്രതൈ...


 

വിദേശ രാജ്യങ്ങളിലേക്ക് അലോപ്പതി മരുന്ന് കൊണ്ടുപോകുന്നവര്‍ ഇനി മുതല്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടി വരും. മരുന്നുകൊണ്ടുപോകുന്നതിനുള്ള വ്യവസ്ഥകള്‍ സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് കര്‍ശനമാക്കിയ സാഹചര്യത്തിലാണിത്. വിദേശ രാജ്യങ്ങളില്‍ നിരോധനമുള്ള മരുന്നുകള്‍ കൊണ്ടുപോയി പിടിയിലാകുന്ന സംഭവങ്ങളും പല മരുന്നുകളും ലഹരിക്ക് ഉപയോഗിക്കുന്നത് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലുമാണ് വ്യവസ്ഥകള്‍ കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ക്ക് 100 ഡോസ് മരുന്നു വരെ കൊണ്ടുപോകാം. എന്നാല്‍, ഇവക്ക് ഡോക്ടറുടെ കുറിപ്പും മരുന്നുബില്ലും കരുതണം. കൊറിയര്‍ വഴി വിദേശത്തേക്ക് മരുന്ന് അയക്കുന്നവര്‍ ഡോക്ടറുടെ കുറിപ്പിനും മരുന്നു ബില്ലിനുമൊപ്പം അസി. ഡ്രഗ്സ് കണ്‍ട്രോളറുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ജില്ലാ ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫീസിലാണ് അസി. ഡ്രഗ്സ് കണ്‍ട്രോളര്‍ ഉണ്ടാവുക. മനോരോഗ ചികിത്സക്കുള്ള മരുന്നുകള്‍, വേദന സംഹാരികള്‍, ഉറക്ക ഗുളികകള്‍ എന്നിവ കൊണ്ടുപോകുന്നതില്‍ കര്‍ശന നിയന്ത്രണമുണ്ട്. അവക്ക് കുറിപ്പിനും ബില്ലിനുമൊപ്പം അസി. കണ്‍ട്രോളറുടെ സര്‍ട്ടിഫിക്കറ്റും വേണം. വിദേശത്തേക്ക് കൊണ്ടുപോകുന്ന മരുന്നുകള്‍ ആ രാജ്യത്ത് നിരോധിച്ചതാണോയെന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ വെബ്‍സൈറ്റില്‍ (http://www.dc.kerala.gov.in/) പരിശോധിച്ച് ഉറപ്പു വരുത്തണം. നോര്‍ക്കയുമായി ബന്ധപ്പെട്ടാലും ഇക്കാര്യത്തില്‍ വ്യക്തത വരുത്താം.

അഭിപ്രായങ്ങളൊന്നുമില്ല: