2015 ഫെബ്രുവരി 19, വ്യാഴാഴ്‌ച

ഇന്ത്യന്‍ വ്യോമസേന ദുര്‍ബലമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

inthyan vyomasena dhurbalamakunnuvenn ripporttukal
അയല്‍രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇന്ത്യന്‍ വ്യോമസേന ദുര്‍ബലമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പെട്ടന്നുണ്ടാകുന്ന ഒരു ആകാശ യുദ്ധത്തെ നേരിടാന്‍ ഇന്ത്യ സജ്ജമല്ലെന്നും പ്രതിരോധമന്ത്രാലയത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നു. പാക്കിസ്ഥാനേയും ചൈനയേയും അപേക്ഷിച്ച്‌ ഇന്ത്യന്‍ വ്യോമസേനയില്‍ ആധുനിക യുദ്ധ വിമാനങ്ങള്‍ കുറവാണ്. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നടന്ന എയ്റോ ഇന്ത്യ എയര്‍ ഷോയില്‍ പങ്കെടുത്ത് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇക്കാര്യം സ്ഥിരീകരിക്കുന്ന തരത്തില്‍ സംസാരിച്ചിരുന്നു. പ്രതിരോധ മേഖലയിലെ തയ്യാറെടുപ്പുകള്‍ ഇനിയും വര്‍ദ്ധിപ്പിക്കേണ്ടത് ആവശ്യമാണെന്നായിരുന്നു മോദി പറഞ്ഞത്. 2012ല്‍ തയ്യാറാക്കിയ കരാറു പ്രകാരം ഇന്ത്യ ഫ്രാന്‍സിലെ ദസ്സാള്‍ട്ട് ഏവിയേഷന്‍ എന്ന യുദ്ധ വിമാന നിര്‍മാണ കമ്ബനിയില്‍ നിന്നും 126 യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചിരിന്നെങ്കിലും പിന്നീട് ഇത് നടന്നില്ല. വാങ്ങുന്ന വിമാനങ്ങള്‍ ഇന്ത്യയില്‍ വച്ച്‌ യോജിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കാരണമായിരുന്നു ഫ്രാന്‍സില്‍ നിന്നുമുള്ള യുദ്ധവിമാനങ്ങള്‍ഇന്ത്യയിലെത്താതിരുന്നത്. ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമായ 34 സ്ക്വാഡ്രണുകളാണുള്ളത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ 39 സ്ക്വാഡ്രണുകള്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് ഇത്. അതോടൊപ്പം ഇന്ത്യയുടെ പകുതിയിലധികം മിഗ് വിമാനങ്ങളും സമീപകാലത്ത് തകര്‍ന്നിരുന്നു. അതേസമയം ചൈന ജെറ്റ് വിമാനങ്ങളുടെ നാലും അഞ്ചും തലമുറകളുടെ പരീക്ഷണം നടത്തി കഴിഞ്ഞു. പാക്കിസ്ഥാനാകട്ടെ ചൈനയില്‍ നിന്നും പുതിയ യുദ്ധ വിമാനങ്ങള്‍ വാങ്ങി പ്രതിരോധ മേഖല കൂടുതല്‍ ശക്തിപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്. യുദ്ധവിമാനങ്ങളുടെ നിര്‍മാണത്തില്‍ പൂര്‍ണ ഉത്തരവാദിത്തം ഫ്രാന്‍സിലെ ദസ്സാള്‍ട്ട് ഏവിയേഷന്‍ ഏറ്റെടുക്കണമെന്ന നിര്‍ബന്ധ ബുദ്ധിയാണ് ഇന്ത്യന്‍ പ്രതിരോധ വകുപ്പിനുള്ളത്. എന്നാല്‍ ഇന്ത്യയില്‍ തദ്ദേശീയമായി യുദ്ധ വിമാനങ്ങള്‍ നിര്‍മിക്കുന്ന ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ നിര്‍മാണത്തില്‍ സഹായിക്കാം എന്നല്ലാതെ നിര്‍മാണത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായും ഏറ്റെടുക്കാനാകില്ല എന്ന നിലപാടാണ് ഫ്രാന്‍സ് മുന്നോട്ട് വച്ചത്. അതേസമയം വിഷയം വിശദമായി പരിശോധിച്ച്‌ മാര്‍ച്ചിന് ശേഷം മാത്രമേ ഇന്ത്യ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു. ഇന്ത്യയ്ക്ക് ആകെ ആശ്വാസം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് എന്ന ജെറ്റ് ഫൈറ്റര്‍ വിമാനം അടുത്ത മാസം ഇന്ത്യന്‍ വ്യോമ സേനയ്ക്ക് ലഭിക്കുമെന്നതാണ്. എന്നാല്‍ രൂപം നല്‍കി മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തേജസ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത് എന്നതാണ് ഏറ്റവും അത്ഭുതകരം. അതിനാല്‍ തന്നെ കാലഹരണപ്പെട്ട യുദ്ധവിമാനമാണ് വ്യോമസേനയ്ക്ക് ലഭിക്കാന്‍ പോകുന്നതെന്ന് വ്യോമസേനയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. അതേസമയം തേജസ് വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മികച്ച ഫൈറ്റര്‍ വിമാനങ്ങള്‍ രൂപകല്‍പന ചെയ്യുന്നതിന് പ്രചോദനമാകുമെന്ന് ഇന്ത്യന്‍ പ്രതിരോധ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ കെ. തമിഴ്‍മണി വ്യക്തമാക്കി. മോദിയുടെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ തദ്ദേശീയമായി പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിച്ച്‌, പ്രതിരോധ വിമാനങ്ങള്‍ക്കും മറ്റുമായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് ക്രമേണ കുറച്ച്‌ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആധുനിക യുദ്ധ വിമാനങ്ങളടക്കമുള്ള സജ്ജീകരണങ്ങള്‍ കൊണ്ട് വ്യോമസേനയെ കൂടുതല്‍ ശക്തമാക്കില്ലെങ്കില്‍ ഇന്ത്യന്‍ പ്രതിരോധത്തിന്റെ ഏറ്റവും വലിയ പാളിച്ചയാകും അതെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് പ്രതിരോധ രംഗത്തെ വിദഗ്ധര്‍.

അഭിപ്രായങ്ങളൊന്നുമില്ല: