2015 ഫെബ്രുവരി 10, ചൊവ്വാഴ്ച

ആരാധകരെ പൊലീസ് തടഞ്ഞു; തിക്കിലും തിരക്കിലും 22 മരണം

aaradhakare polees thadanyu; thikkilum thirakkilum 22
കയ്‌റോ • ഫുട്‌ബോള്‍ മല്‍സരം കാണാന്‍ തിക്കിത്തിരക്കിയ ആരാധര്‍ക്കുനേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതിനെത്തുടര്‍ന്ന് 22 ആരാധകര്‍ ശ്വാസംമുട്ടിമരിച്ചു. 40 പേര്‍ വരെ മരിച്ചുവെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. ഇൗജിപ്ത് ദേശീയ ഫുട്‌ബോള്‍ ലീഗ് ചാംപ്യന്‍ഷിപ്പില്‍ കയ്‌റോയിലെ രണ്ടു ക്ലബ്ബുകള്‍ തമ്മിലുള്ള ലീഗ് മല്‍സരം കാണാന്‍ ആയിരക്കണക്കിനുപേരാണു ഞായറാഴ്ച തടിച്ചുകൂടിയത്. കളിനടക്കുന്ന എയര്‍ ഡിഫന്‍സ് സ്‌റ്റേഡിയം കവാടത്തില്‍ ഇവരെ പൊലീസ് തടഞ്ഞതോടെ ബഹളമായി. ആളുകള്‍ സ്‌റ്റേഡിയത്തിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. അപ്പോഴുണ്ടായ തിക്കിലും തിരക്കിലും ശ്വാസം മുട്ടിയാണ് എല്ലാവരും മരിച്ചത്. സമലെക്, എന്‍പി ക്ലബ്ബുകള്‍ തമ്മിലായിരുന്നു മല്‍സരം. ഇതില്‍ സമലെക് ക്ലബ്ബിന്‍റെ ആരാധകരാണു കളികാണാന്‍ തടിച്ചുകൂടിയത്. ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ഇൗജിപ്തില്‍ പലപ്പോഴും കലാപവേദികളാകാറുണ്ട്. 2011ല്‍ ഏകാധിപതി ഹുസ്നി മുബാറകിനെ പുറത്താക്കിയ ജനകീയപ്രക്ഷോഭത്തില്‍ ഫുട്‌ബോള്‍ ആരാധകര്‍ വലിയ പങ്കുവഹിച്ചിരുന്നു. ഇതിനുശേഷം പൊലീസും ഫുട്‌ബോള്‍ ആരാധകരും തമ്മിലുള്ള ബന്ധം വഷളായഅവസ്ഥയിലാണ്. ദുരന്തത്തെത്തുടര്‍ന്നു സമലെക് ആരാധകരുടെ കൂട്ടമായ 'അള്‍ട്രാസ് വൈറ്റ് നൈറ്റ്സിന്‍റെ നേതാവിനെ അറസ്റ്റുചെയ്‌യാനുള്ള നീക്കത്തിലാണു പൊലീസ്. അതേസമയം, മരിച്ചവര്‍ രക്തസാക്ഷികളാണെന്നും പൊലീസ് നടത്തിയതു കൂട്ടക്കൊലയാണെന്നും വൈറ്റ്‌നൈറ്റ്സിന്‍റെ ഫെയ്സ്ബുക്ക് പേജില്‍ പറയുന്നു. ദുരന്തമുണ്ടായെങ്കിലും ഞായറാഴ്ചത്തെ കളി മുടങ്ങിയില്ല. ഇരുടീമുകളും ഒാരോ ഗോളടിച്ചു സമനിലയില്‍ പിരിഞ്ഞു. മൈതാനത്ത് വീണ്ടും കറുത്ത ഫെബ്രുവരി2012 ഫെബ്രുവരി ഒന്നിനാണ് ഇൗജിപ്തിലെ പോര്‍ട്ട് സെയ്ദ് നഗരത്തില്‍ ഫുട്‌ബോള്‍ മല്‍സരത്തിനിടെ കാണികള്‍ ഏറ്റുമുട്ടി എണ്‍പതുപേര്‍ മരിച്ചത്. ആയിരത്തോളം പേര്‍ക്ക് അന്നു പരുക്കേറ്റു. അല്‍ അഹ്ലി ക്ലബ്ബും അല്‍ മസ്റി ക്ലബ്ബും തമ്മില്‍ നടന്ന മല്‍സരത്തിനൊടുവിലായിരുന്നു സംഭവം. ഇൗജിപ്തിലെ ഏറ്റവും പ്രശസ്തമായ അഹ്ലി ക്ലബ്ബിനെ മസ്റി ക്ലബ് 3_1നു പരാജയപ്പെടുത്തിയതിനെ തുടര്‍ന്നാണ് ആരാധകര്‍ ഭ്രാന്തന്മാരായി മാറിയത്. മെതാനത്തേക്കു കുതിചെ്ചത്തിയ ആരാധകര്‍ അല്‍ അഹ്ലി ക്ലബ് താരങ്ങളെ പിന്തുടര്‍ന്നാക്രമിക്കുകയായിരുന്നു. കളിക്കാരും ആരാധകരും കണ്‍മുന്നില്‍ ഇടിയും ചവിട്ടുമേറ്റു മരിക്കുന്ന കാഴ്ചയായിരുന്നു അരമണിക്കൂറിലേറെ നീണ്ട തെരുവുയുദ്ധത്തില്‍.അന്ന് കയ്‌റോയില്‍ നടക്കേണ്ടിയിരുന്ന മറ്റൊരു ഫുട്‌ബോള്‍ മല്‍സരം പോര്‍ട്ട് സെയ്ദ് കലാപത്തെത്തുടര്‍ന്നു നിര്‍ത്തിവച്ചപ്പോള്‍ കാണികള്‍ മൈതാനത്തിനു തീയിട്ടു. ഇവിടെ കളിക്കാരെ രക്ഷിക്കാന്‍ ഇൗജിപ്ഷ്യന്‍ പട്ടാളം ഹെലികോപ്ടറുമായി രംഗത്തെത്തുകയായിരുന്നു. പോര്‍ട്ട് സെയ്ദ് കലാപത്തിന്‍റെ പേരില്‍ അല്‍ മസ്രി ക്ലബ്ബിന്‍റെ 21 ആരാധകര്‍ക്ക് ഒരുവര്‍ഷത്തിനു ശേഷം വധശിക്ഷ വിധിച്ചു. വിധിയെത്തുടര്‍ന്ന് അന്നുണ്ടായ കലാപത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല: