യാക്കൂബ് മേമന്റെ അവസാന വാക്കുകൾ
ഞാന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് എനിക്കും എന്റെ ദൈവത്തിനും അറിയാം. നിങ്ങള്‍ നിങ്ങളുടെ ജോലിയാണ് ചെയ്യുന്നത്, അതുകൊണ്ട് നിങ്ങളോട് എനിക്ക് ക്ഷമിക്കാനാകും. തൂക്കുമരത്തിലേക്ക് പോകുന്നതിന് മുമ്പ് അവസാനമായി യാക്കൂബ് മേമന്‍ പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു. ജയിലിലെ ഒരുദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സെല്ലില്‍ നിന്ന് കഴുമരത്തിലേക്കു കൊണ്ടുപോകും വഴിയാണ് അവസാനമായി മേമന്‍ ഈ വാക്കുകള്‍ പറഞ്ഞത്.
രാവിലെ 6.50നാണ് മേമനെ സെല്ലില്‍ നിന്നും തൂക്കുമരത്തിലേക്ക് കൊണ്ടുപോകാൻ പുറത്തെത്തിച്ചത്. ആ സമയത്ത് അയാള്‍ക്ക് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല. അയാള്‍ വിറയ്ക്കുന്നുണ്ടായിരുന്നില്ല. അയാള്‍ ശാന്തനായി കാണപ്പെട്ടു. തന്റെ അവസാന നിമിഷങ്ങള്‍ അന്തസ്സുറ്റതാക്കി മാറ്റാനുള്ള തയാറെടുപ്പിലായിരുന്നു അയാളെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. മുഖം കറുത്തതുണി കൊണ്ട് മൂടി കൈകൾ പിന്നിലേക്കു കെട്ടി മൂന്നു കോൺസ്റ്റബിൾമാർ ചേർന്നാണ് മേമനെ കഴുമരത്തിലേക്ക് കൊണ്ടുപോയത്. നടക്കുന്നതിനിടെ ചെരുപ്പ് എന്ന് പറഞ്ഞ കോണ്‍സ്റ്റബിളിനോട് അഴിക്കാം എന്നുപറഞ്ഞ് ചെരുപ്പ് അഴിച്ചു മാറ്റി ശാന്തനായി നടന്നു.
കൃത്യം ഏഴുമണിക്ക് മേമനെ തൂക്കിലേറ്റി. ജയിൽ സൂപ്രണ്ട് യോഗേഷ് ദേശായി ആണ് ഇരുമ്പ് ലിവർ വലിച്ചത്. ഏഴരയോടെ മൃതദേഹം തൂക്കിൽ നിന്നഴിച്ചു. ഉടൻ തന്നെ ജയിൽ ഡോക്ടർ മരണം സ്ഥിരീകരിച്ചു. യാക്കൂബിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും എതിർപ്പുണ്ടായാൽ നേരിടാൻ പൊലീസുകാരും സജ്ജരായിരുന്നു. ഇതിനായി കസബിനു വേണ്ടി ഇതേ ജോലി നിർവഹിച്ച സംഘത്തെ തന്നെ പുണെയിലെ യർവാഡ ജയിലിൽ നിന്ന് നാഗ്പൂരിലെത്തിച്ചിരുന്നു.
ഏതാനും മണിക്കൂറുകള്‍ മാത്രമാണ് മേമന്‍ ഉറങ്ങിയത്. രാവിലെ അഞ്ചുമണിയോടെ എഴുന്നേറ്റ മേമന്‍ കുളിച്ചു പുതുതായി തുന്നിയ വെള്ള വസ്ത്രങ്ങള്‍ ധരിച്ചു. ഒരു കപ്പ് ചായ കുടിക്കുകയും മേമന് പ്രാര്‍ത്ഥനയ്ക്കുള്ള അവസരം ഒരുക്കുകയും ചെയ്തിരുന്നു, ജയില്‍ ഉദ്യോഗസ്ഥന്‍ ഇങ്ങനെയാണ് മേമന്റെ അന്ത്യനിമിഷങ്ങള്‍ വിവരിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ