2017, ഓഗസ്റ്റ് 12, ശനിയാഴ്‌ച

ദിലീപിന്‍റെ വാദങ്ങൾ കള്ളമെന്ന് പോലീസ്

ദിലീപിന്‍റെ വാദങ്ങൾ കള്ളമെന്ന് പോലീസ്

 Image result for dileep

കൊച്ചി: ജാമ്യം തേടി ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ ദിലീപ് പറയുന്ന കാര്യങ്ങളെല്ലാം കള്ളമാണെന്ന് പോലീസ്. ദിലീപിന്‍റെ വാദങ്ങളെ ഖണ്ഡിക്കാൻ വെള്ളിയാഴ്ച ജാമ്യഹർജി പരിഗണിക്കുന്പോൾ പോലീസ് വിശദമായ സത്യവാങ്മൂലം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഡിജിപി ലോക്നാഥ് ബെഹ്റയെ പ്രതിക്കൂട്ടിലാക്കാനുള്ള ദിലീപിന്‍റെ നീക്കത്തെയും ജാമ്യാപേക്ഷയെയും ശക്തമായി തന്നെ എതിർക്കാനാണ് പ്രോസിക്യൂഷൻ തീരുമാനിച്ചിരിക്കുന്നത്.

പൾസർ സുനി സുഹൃത്തായ നാദിർഷയെ ഏപ്രിൽ പത്തിനാണ് വിളിച്ചതെന്നും അന്ന് തന്നെ ഡിജിപിക്ക് വാട്സ് ആപ്പ് വഴി ഇക്കാര്യങ്ങൾ അറിയിച്ച് സന്ദേശമയച്ചുവെന്നുമാണ് ദിലീപ് ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇത് ഒരു തരത്തിലും ശരിയായ വാദമല്ലെന്നാണ് തെളുവുകൾ സമർഥിച്ച് പോലീസ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. മാർച്ച് 28-നാണ് ജയിലിൽ നിന്നും സുനിയുടെ സുഹൃത്ത് വിഷ്ണു നാദിർഷയെ വിളിക്കുന്നത്. ഇതിന് ശേഷം 26 ദിവസം കാത്തിരുന്നാണ് ദിലീപ് പരാതിയുമായി രംഗത്തെത്തിയത്. ഇക്കാലയളവിലെല്ലാം സുനിയുമായി ധാരണയിലെത്താൻ ശ്രമം നടന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ധാരണയിലെത്താൻ കഴിയാതെ വന്നതോടെയാണ് പരാതി നൽകാൻ ദിലീപ് നിർബന്ധിതനാവുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

ഏപ്രിൽ പത്തിന് സുനി വിളിച്ച വിവരം ഡിജിപിയെ വാട്സ് ആപ്പ് വഴി അറിയിച്ചുവെന്നാണ് ദിലീപ് പറയുന്നത്. എന്നാൽ വാട്സ് ആപ്പ് വഴി മാത്രം അറിയിക്കാനുള്ള പ്രാധാന്യമേ ഇക്കാര്യത്തിന് ദിലീപ് നൽകുന്നുള്ളോ എന്നാണ് പോലീസ് ചോദിക്കുന്നത്. ഡിജിപിയുടെ വാട്സ് ആപ്പിൽ ലഭിക്കുന്ന സന്ദേശം പരാതിയായി കണക്കാക്കേണ്ട കാര്യം പോലീസിനില്ല. മാത്രമല്ല. മാർച്ച് മാസത്തിൽ തന്നെ ദിലീപ് അന്വേഷണ സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഇതിന് ശേഷം വ്യക്തമായ തെളിവ് ശേഖരിച്ച് തന്നെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ നിലപാടെടുക്കും. 

2017, ഓഗസ്റ്റ് 11, വെള്ളിയാഴ്‌ച

യു.പിയിലെ ഗൊരഖ്പൂരില്‍ 30 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു

യു.പിയിലെ ഗൊരഖ്പൂരില്‍ 30 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു.

 Image result for Hospital Oxygen Cylinder

  ഓക്‌സിജന്‍ ലഭ്യമാക്കിയിരുന്ന ഏജന്‍സി സര്‍വീസ് നിര്‍ത്തലാക്കിയതാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യാഴാഴ്ച 20 കുട്ടികളാണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെ പത്ത് കുട്ടികളുടെ മരണം കൂടി സ്ഥിരീകരിച്ചു. ആശുപത്രിയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദര്‍ശനം നടത്തി രണ്ട് ദിവസത്തിനുള്ളിലാണ് ദാരുണ സംഭവം.

മസ്തിഷ്‌ക വീക്കം (എന്‍സഫാലിറ്റീസ്) അസുഖ ബാധിതരാണ് മരിച്ച കുട്ടികളില്‍ അധികവും. എന്‍സഫാലിറ്റിസ് ബാധിച്ച കുട്ടികള്‍ക്ക് മാത്രമായി മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡുണ്ട്. ഇത്തരത്തിലുള്ള മൂന്ന് വാര്‍ഡുകളിലെ കുട്ടികളാണ് മരിച്ചത്. അതേസമയം, ഓക്‌സിജന്‍ ലഭ്യതയില്ലായ്മ കാരണമല്ല കുട്ടികള്‍ മരിച്ചത് എന്നാണ് ആസ്പത്രി അധികൃതരുടെ വിശദീകരണം.

ഓക്‌സിജന്‍ നല്‍കുന്ന കമ്പനിക്ക് ആസ്പത്രി 66 ലക്ഷം രൂപ നല്‍കാനുണ്ടായിരുന്നതാണ് സര്‍വീസ് നിര്‍ത്തലിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുടിശ്ശിക നികത്താന്‍ നിരവധി തവണ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഓക്‌സിജന്‍ കുറവ് സംബന്ധിച്ച് ടെക്‌നിഷ്യന്‍മാര്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പണം നല്‍കാന്‍ തയാറായില്ല. മുന്‍കൂട്ടി അറിയിച്ചതിനു ശേഷം വ്യാഴാഴ്ച സര്‍വീസ് റദ്ദാക്കുകയായിരുന്നു.