2015 മാർച്ച് 21, ശനിയാഴ്‌ച

ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് വീണ്ടും സുപ്രീംകോടതി


 Image result for aadhar

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ നമ്ബര്‍ നിര്‍ബന്ധമാക്കരുതെന്ന് കേന്ദ്രസര്‍ക്കാറിനോട് വീണ്ടും സുപ്രീംകോടതി. ഇക്കാര്യം വ്യക്തമാക്കി എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയയ്ക്കാനും കോടതി നിര്‍ദേശം നല്‍കി. ചില സംസ്ഥാനങ്ങള്‍ കോടതി നിര്‍ദേശം നടപ്പാക്കുന്നില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ കോടതിയെ ബോധിപ്പിച്ചു. ആധാര്‍ കാര്‍ഡിന്റെ കാര്യത്തില്‍ നിര്‍ബന്ധം പിടിക്കരുതെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയയ്ക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. പല ദക്ഷിണേന്ത്യാ സംസ്ഥാനങ്ങളിലും അധികാരികള്‍ കാര്‍ഡ് ചോദിക്കുന്നെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുപോലും ആധാര്‍ ആവശ്യപ്പെടുന്ന പ്രശ്‌നം മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യവും ഉന്നയിച്ചു. കേസ് ഇനി ജൂണില്‍ പരിഗണിക്കും. 2013 സപ്തംബറിലാണ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടത്. സബ്‌സിഡികള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് ആധാര്‍ നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ അന്ന് കോടതിയെബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പൗരന്‍മാരുടെ സ്വകാര്യവിവരങ്ങള്‍ ദുരുപയോഗപ്പെടുത്താന്‍ ഇടയുണ്ടെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ആധാര്‍ കാര്‍ഡിന് നിയമപരമായ അടിത്തറയില്ലെന്ന് വ്യക്തമാക്കുന്ന പൊതുതാത്പര്യ ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലാണ്.

അഭിപ്രായങ്ങളൊന്നുമില്ല: